തുറവൂർ–അരൂർ എലിവേറ്റഡ് നിർമ്മാണത്തിന്റെ 58 ശതമാനം ജോലികൾ പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 12 കിലോമീറ്ററിൽ 9 മീറ്റർ ഉയരത്തിലുള്ള 354 തൂണുകൾക്ക് മുകളിലാണ് പാതവരുന്നത്. തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയുള്ള 6 വരി പാതയാണ് ഒരുങ്ങുന്നത്. പലയിടങ്ങളിലും പാതയുടെ കോൺക്രീറ്റിങ് നടക്കുന്നുണ്ട്. ഇതു കൂടാതെ എരമല്ലൂർ തെക്കുഭാഗത്ത് നിർമ്മിക്കുന്ന ടോൾ ഗേറ്റ്, കുത്തിയതോട്, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിലുള്ള റാംപിന്റെ തൂണുകൾ എന്നിവയുടെ നിർമ്മാണവും നടക്കുന്നു. ഇനി റാംപുകൾക്കായി 14 തൂണുകൾ മാത്രമാണ് നിർമ്മിക്കാനുള്ളത്. അരൂർ മുതൽ തുറവൂർ വരെ 5 റീച്ചുകളിലായാണ് ജോലികൾ നടക്കുന്നത്.
തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, ചന്തിരൂർ, അരൂർ എന്നീ റീച്ചുകളിൽ 5.4 കിലോമീറ്റർ ഭാഗത്ത് തൂണുകൾക്ക് മുകളിൽ പാതയുടെ കോൺക്രീറ്റ് പൂർത്തിയായി. ഈ ഭാഗങ്ങളിൽ പാതയുടെ കൈവരികളുടെ നിർമ്മാണം നടക്കുകയാണ്. ജോലിയുടെ എളുപ്പത്തിനായി ക്രെയിൻ ഉപയോഗിച്ച്, കോൺക്രീറ്റിങ് മിശ്രിതം വഹിക്കുന്ന ലോറി മുകളിൽ കയറ്റിയാണ് കോൺക്രീറ്റ് ജോലികൾ നടക്കുന്നത്. മഴ പെയ്താൽ ഉയരപ്പാതയുടെ മുകളിൽനിന്നുള്ള വെള്ളം ഒഴുക്കി വിടുന്നതിനായി മീഡിയനിൽ നിന്നും പാത മുറിച്ച് നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും നിർമ്മിക്കുന്ന കാനയിലേക്ക് ബന്ധിപ്പിക്കാൻ ഡിഐ പൈപ്പുകൾ ലോറികളിൽ എത്തിച്ചു തുടങ്ങി. പലയിടങ്ങളിലും കാനയുടെ നിർമാണവും വേഗത്തിൽ നടക്കുകയാണ്. എന്നാൽ കാനയിൽ നിന്നുള്ള വെള്ളം പൊതുതോടുകളിലേക്ക് ഒഴിക്കിവിടാനായി പഞ്ചായത്തുകളുമായി ധാരണയായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.