17 February 2026, Tuesday

Related news

February 14, 2026
February 13, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
January 19, 2026

ലഹരി കേസിലെ തർക്കം; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സുഹൃത്തായ 23കാരി അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
November 10, 2024 9:14 am

ലഹരി കേസിലെ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സുഹൃത്തായ 23കാരി അറസ്റ്റിൽ മാനവീയം വീഥിക്കു സമീപം വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച കേസിൽ പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ ഷിജിത്തിന്റെയും സ്നേഹയുടെയും സുഹൃത്തുക്കളാണ് മറ്റു പ്രതികൾ.

പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി. ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്നേഹയെ പിടികൂടിയത്. സ്നേഹ അ‍ഞ്ചാം പ്രതിയാണ്. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ. നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. 

സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം. ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്നേഹയെ കോടതിയിൽ ഹാജരാക്കി. എസ്എച്ച്ഒ എസ് വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.