
ഇന്ത്യയിൽ നിർമ്മിക്കുന്ന കഫ് സിറപ്പുകൾ കഴിച്ച് വിദേശത്തും സ്വദേശത്തും കുട്ടികൾ മരിച്ച സംഭവങ്ങളെത്തുടർന്ന് രാജ്യത്തെ മരുന്ന് നിർമ്മാണ ശാലകളിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കർശന പരിശോധന നടത്തി. രാജ്യത്തെ കഫ് സിറപ്പ് നിർമ്മാതാക്കളിൽ 90 ശതമാനത്തോളം പേരുടെ നിർമ്മാണ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോളർ ജനറൽ രാജീവ് സിംഗ് രഘുവംശി അറിയിച്ചു. മുംബൈയിൽ നടന്ന 11-ാമത് ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട് ആസ്ഥാനമായുള്ള ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ‘കോൾഡ്രിഫ്’ എന്ന കഫ് സിറപ്പിൽ വിഷാംശമുള്ള ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ 24 കുട്ടികൾ മരിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി പരിശോധന നടത്തിയത്. ഏകദേശം 1,150 കഫ് സിറപ്പ് നിർമ്മാണ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നില്ലെന്നും കണ്ടെത്തി. വീഴ്ച വരുത്തിയ 850 ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഗുരുതരമായ പിഴവുകൾ കണ്ട യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ഫാർമ വ്യവസായത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി അമേരിക്കൻ ഡ്രഗ് റെഗുലേറ്ററായ എഫ് ഡി എ നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി 1,500 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അപേക്ഷകൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമെന്നും ഡി സി ജി ഐ അറിയിച്ചു. മരുന്ന് നിർമ്മാണ മേഖലയിലെ അഴിമതിയും സുരക്ഷാ വീഴ്ചകളും പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.