12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024

സിപിഐ നേതാക്കള്‍ക്ക് മര്‍ദനം; പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐ, ഇന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

Janayugom Webdesk
കോട്ടയം
August 22, 2024 9:54 am

സിപിഐ നേതാക്കള്‍ക്ക് മര്‍ദനം; സി കെ ആശ എംഎല്‍എ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സത്യഗ്രഹം നടത്തി

വൈക്കം: വഴിയോര കച്ചവട തൊഴിലാളികളെ അനധികൃതമായി ഒഴിപ്പിക്കാനുള്ള നഗരസഭ ചെയര്‍മാന്റെ നീക്കത്തില്‍ പ്രതിഷേധിച്ച എഐടിയുസി-സിപിഐ നേതാക്കളെ പൊലീസ് റോഡില്‍ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ സികെ ആശ എംഎല്‍എ മൂന്ന് മണിക്കൂറോളം കാത്തിരുന്നിട്ടും വൈക്കം സിഐ കെ ജെ തോമസ് കാണാന്‍ തയ്യാറായില്ല. 

സിഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് സി.കെ ആശ ആശ എംഎല്‍എയുടെ നേതൃത്വത്തില്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ രമേശന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, ബിജു കണ്ണേഴത്ത്, മുന്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി സുഗതന്‍, എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഡി ബാബു, ലോക്കല്‍ സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സത്യഗ്രഹം നടത്തി.

പൊലീസിന്റെ നിലപാട് എൽഡിഎഫ് നയത്തിന് വിരുദ്ധം: സിപിഐ

കോട്ടയം: വൈക്കത്ത് വഴിയോര കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നീക്കം തടയാൻ ശ്രമിച്ച സിപിഐ‑എഐടിയുസി നേതാക്കളെ മർദ്ദിച്ച എസ്എച്ച്ഒ കെ ജെ തോമസ് ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു. പ്രതിഷേധിക്കുന്നവരെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുന്ന പൊലീസ് നടപടി എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. തൊഴിലാളികളോടും, സിപിഐ‑എഐടിയുസി നേതാക്കളോടും ജനപ്രതിനിധിയോടും ധിക്കാരപരമായ സമീപനമാണ് വൈക്കം പൊലീസ് സ്വീകരിച്ചത്. ഇതിനെതിരെ സിപിഐ ആഭ്യന്തര വകുപ്പിന് പരാതി നൽകി. 

പൊലീസ് നടപടി പ്രതിഷേധാർഹം: എഐടിയുസി

വൈക്കം: വഴിയോര കച്ചവട തൊഴിലാളി നിയമം കാറ്റിൽ പറത്തി തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ നീക്കം തടയാൻ ശ്രമിച്ച എഐടിയുസി, സിപിഐ നേതാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എഐടിയുസി ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. എഐടിയുസി നേതാക്കളെയും തൊഴിലാളികളെയും റോഡിൽ വലിച്ചിഴച്ച് പൊലീസ് മർദ്ദിക്കുകയായിരുന്നു. എസ്എച്ച്ഒ കെ ജെ തോമസ് ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുവാനാണ് ശ്രമിച്ചത്. തൊഴിലാളികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങളെയും മറികടന്നാണ് മനിസിപ്പാലിറ്റിയുടെ നീക്കം. ഇതിനെതിരെ, തൊഴിലാളകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭങ്ങളുമായി എഐടിയുസി മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ പറഞ്ഞു. 

വൈക്കം പൊലീസിനെതിരെ സിപിഐയും എംഎൽഎയും പരാതി നൽകി

വൈക്കം: വഴിയോര കച്ചവട തൊഴിലാളികളെ അനധികൃതമായി ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിൽ പ്രതിഷേധിച്ച സിപിഐ‑എഐടിയുസി നേതാക്കളെ അന്യായമായി മർദ്ദിച്ച വൈക്കം സി. ഐ കെ. ജെ തോമസിന്റെ നടപടിക്കെതിരെ നിയമസഭാ സ്പീക്കർക്ക് സി കെ ആശ എംഎല്‍എ പരാതി നല്‍കി. പൊലീസ് നടപടിക്കെതിരെ സിപിഐ ആഭ്യന്തര വകുപ്പിനും പരാതി നൽകി.

പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐ; ഇന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

വൈക്കം: വഴിയോര കച്ചവട തൊഴിലാളികളെ അനധികൃതമായി ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തെ പ്രതിരോധിച്ച സിപിഐ‑എഐടിയുസി നേതാക്കളെ റോഡിലൂടെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സിപിഐ നേതൃത്വത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്ന വ്യക്തിയുടേത് അടക്കമുള്ള കടകളാണ് ബലം പ്രയോഗിച്ച് നീക്കം ചെയ്തത്. സ്വന്തം പാര്‍ട്ടിക്കാരുടേയും പാര്‍ശ്വവര്‍ത്തികളുടേയും കടകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് നഗരസഭ ഈ പൊറാട്ട് നാടകം ആടിയതെന്ന് സിപിഐ നേതൃത്വം കുറ്റപ്പെടുത്തി. രാവിലെ 10ന് എഐടിയുസി ഓഫീസില്‍നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.