17 February 2026, Tuesday

Related news

February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 22, 2026

മണിപ്പൂരിലെ ബിജെപി സർക്കാരിൽ പൊട്ടിത്തെറി; മുഖ്യമന്ത്രിയെ നീക്കണമെന്ന് 19 എംഎല്‍എമാര്‍

Janayugom Webdesk
ഇംഫാല്‍
October 18, 2024 10:32 pm

മണിപ്പൂരിലെ ബിജെപി സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു പക്ഷം ബിജെപി എംഎൽഎമാർ രം​ഗത്തെത്തി. ഇക്കാര്യമുന്നയിച്ച് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് മുഖ്യമന്ത്രിക്കെതിരായ നീക്കവുമായി രം​ഗത്തുവന്നിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് എംഎൽഎമാർ കത്തിൽ വ്യക്തമാക്കി.

ഒന്നര വർഷം പിന്നിടുന്ന മണിപ്പൂർ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാൻ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. സ്പീക്ക‍ർ തോക്ചോം സത്യാവ്രത് സിം​ഗ്, മന്ത്രിമാരായ തോങ്ങം വിശ്വജിത് സിങ്, യുമ്നം കേംചന്ദ് സിങ് എന്നിവരും കത്തയച്ചവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മേയ്‌തി, കുക്കി, നാഗ വിഭാഗങ്ങൾ തമ്മിൽ ഡൽഹിയിൽ ഒരു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ നീക്കം. പ്രശ്നം പരിഹരിക്കുന്നതിന് ച‍ർച്ചകൾ ആവശ്യമാണെന്നും, ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുന്നതിനും, പൗരന്മാരുടെ ദുരവസ്ഥ ലഘൂകരിക്കുന്നതിനുമുള്ള ബിജെപി സർക്കാരിന്റെ കഴിവിൽ മണിപ്പൂരിലെ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എംഎൽഎമാരുടെ കത്ത്. ബിജെപിയെ സംരക്ഷിക്കുന്നതിനോടൊപ്പം മണിപ്പൂരിനെ സംരക്ഷിക്കേണ്ട ചുമതല കൂടി തങ്ങൾക്കുണ്ട്. കേവലം സുരക്ഷാ സേനയെ വിന്യസിച്ചതുകൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല. നീണ്ടുനിൽക്കുന്ന സംഘർഷം പരിഹരിക്കാനാകാത്ത നാശത്തിലേക്ക് നയിക്കുമെന്നും, ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ മോശമായി ചിത്രീകരിക്കപ്പെടുമെന്നും എംഎൽഎമാ‍ർ കത്തിൽ മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.