22 December 2025, Monday

Related news

October 29, 2025
October 24, 2025
October 24, 2025
October 24, 2025
August 26, 2025
July 17, 2025
July 12, 2025
July 1, 2025
June 1, 2025
May 9, 2025

എസ്എഫ്ഐയുടെ ക്രിമിനൽ സ്വഭാവം ഉപേക്ഷിക്കണം: എഐഎസ്എഫ്

Janayugom Webdesk
കൊല്ലം
November 8, 2024 7:54 pm

ജില്ലയിലെ കലാലയങ്ങളിൽ എസ്എഫ്ഐ ക്രിമിനൽ സംഘമായാണ് പ്രവർത്തിക്കുന്നതെന്ന് എഐഎസ്എഫ് ജില്ലാ കമ്മിറ്റി. ജില്ലയിൽ വ്യാപകമായി എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ വലിയ അക്രമമാണ് എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ അധ്യയന വർഷത്തിൽ തന്നെ പുനലൂർ എസ് എൻ കോളജ്, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, കൊട്ടിയം എൻഎസ്എസ്, അഞ്ചൽ സെന്റ് ജോൺസ് കോളജ് ഉൾപ്പെടെ ജില്ലയിലെ കാമ്പസുകളിൽ വലിയ അക്രമമാണ് എസ്എഫ്ഐ അഴിച്ചു വിട്ടത്. കഴിഞ്ഞ പോളിടെക്നിക്, കേരള യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരെഞ്ഞെടുപ്പുകളിൽ ജില്ലയിൽ വലിയ നേട്ടമുണ്ടാക്കാൻ എഐഎസ്എഫിനു കഴിഞ്ഞിരുന്നു. പുനലൂർ പോളിടെക്നികിൽ ചെയർമാനും എഴുകോണിൽ വിദ്യാർത്ഥി പ്രതിനിധികളും വിജയിച്ചു.

ആർട്സ് കോളജ് തെരഞ്ഞെടുപ്പിൽ പുനലൂർ എസ് എൻ കോളജ്, കൊട്ടാരക്കര ഐഎച്ച്ആർഡി കോളജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും നേടി യൂണിയൻ ജയിച്ചു. കൊട്ടിയം എൻ എസ് എസിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, വനിതാ പ്രതിനിധികൾ ഇയർ റപ്രസന്റേറ്റീവ് അസോസിയേഷൻ സെക്രട്ടറിമാർ എന്നിവർ വിജയിച്ചു. ഇവിടെ വൈസ് ചെയർപേഴ്സൺ, മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി സീറ്റുകളിൽ തുല്യം വോട്ട് വരികയും ടോസിലൂടെ സീറ്റ് നഷ്ടമാവുകയുമായിരുന്നു. ചവറ ബിജെഎമ്മിൽ മത്സരം നടന്ന ഏക സീറ്റായ പി ജി പ്രതിനിധി ഉൾപ്പെടെ വിജയിച്ചു. ജില്ലയിൽ കനത്ത തോൽവിയാണ് എസ്എഫ്ഐക്ക് കോളജുകളിൽ ഉണ്ടായത്.
ഇതിൽ വിറളി പൂണ്ട പ്രവർത്തകർ ബോധപൂർവമായി അക്രമം നടത്തുകയാണ്. 

കൊട്ടിയം എൻഎസ്എസ് കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിക്കുകയും തുടർന്ന് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസും അവിടെ പ്രവർത്തിക്കുന്ന സി കെ ചന്ദ്രപ്പൻ സ്മാരക ലൈബ്രറിയും അടിച്ചു തകർക്കുന്ന നിലയുണ്ടായി. പുനലൂർ എസ് എൻ കോളജിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വലിയ ഭീകരാന്തരീക്ഷമാണ് എസ്എഫ്ഐ ഉണ്ടാക്കിയത്. കോളജ് അടിച്ച് തകർക്കുന്ന നിലയുണ്ടായി. അധ്യാപകരുടെ അടക്കം വാഹനങ്ങളും ക്ലാസ് മുറികളും കോളജിലെ ചെടിച്ചട്ടികൾ അടക്കം അടിച്ചു നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ദേശീയ അത്‌ലറ്റ് താരവും എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയുമായ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥി പി ശിവപ്രസാദിനെയും നിജാനന്ദിനെയും അതിക്രൂരമായാണ് എസ്എഫ്ഐ സംഘം ആക്രമിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ശിവപ്രസാദിനെ ആശുപത്രിയിൽ വച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അത് ലറ്റായ ശിവപ്രസാദിന്റെ കാൽ ചവിട്ടി ഒടിക്കുകയും നട്ടെല്ലിന് കല്ലും ഇടിക്കട്ടയും കൊണ്ട് ഇടിക്കുകയും ചെയ്തു.

ആക്രമത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റി കോളജിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി തടയാൻ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ കോളജിന് മുന്നിൽ തമ്പടിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആശുപത്രിയിൽ കയറി അക്രമം നടത്തി പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ യാതൊരു നിയമ നടപടിയും പൊലീസ് കൈക്കൊണ്ടില്ല. ആശുപത്രി അധികൃതർ ചിലരുടെ സമ്മർദം മൂലം മൗനം പാലിക്കുകയും ചെയ്യുന്നു. ഇത് വളരെ ഗൗരവമാണ്. എന്നാൽ എസ് എഫ് ഐ പ്രവർത്തകൻ കൊടുത്ത പരാതിയിന്മേൽ വിദ്യാർത്ഥിനികളെയടക്കം പ്രതിച്ചേർത്ത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ പൊലീസ് ചുമത്തിയത് പക്ഷപാതപരമായ സമീപനമാണ്.

ജില്ലയിൽ വ്യാപകമായി ഉണ്ടാകുന്ന ഈ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വ നൽകുന്ന എസ്എഫ്ഐയെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും ജനാധിപത്യത്തെ തകർക്കുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.