
ഗുജറാത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി നടത്തി 7.3 കോടി തട്ടിയെടുത്ത കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍. സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിര ജോത്വ, മകന്‍ ദിഗ് വിജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചാണ് ഇരുവരും കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. ഗിര്‍-സോംനാഥ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളുടെ മറവിലായിരുന്നു ഇരുവരും അഴിമതി നടത്തി വന്നത്. ഫണ്ട് വകമാറ്റി ചെലവഴിച്ചതായ ആരോപണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ച രമേശ് ടെയ്‌ലറെന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. രണ്ട് കമ്പനികളുടെയും പ്രമോട്ടറായി പ്രവര്‍ത്തിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ബറുച്ച് പൊലീസ് അധികൃതര്‍ അറിയിച്ചു. വ്യക്തമായ തെളിവ് ലഭിച്ചതിന് പിന്നാലെ ഹിര ജോത്വയെയും മകനെയും പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ക്രമക്കേടില്‍ ഇരുവര്‍ക്കും നേരിട്ട് പങ്കാളിത്തമുണ്ട്. തട്ടിയെടുത്ത പണം ഹിത ജോത്വ ഉപയോഗിച്ചതിന് നേരിട്ടുള്ള തെളിവ് ലഭിച്ചതായും അന്വേഷണ സംഘം പറഞ്ഞു. വെരാവല്‍ ആസ്ഥാനമായ പീയുഷ് കമ്പനിയുടെ ജലറാം എന്റര്‍പ്രൈസസ്, മുരളീധര്‍ എന്റര്‍പ്രൈസസ് എന്നിവ വഴിയാണ് പണം തട്ടിയെടുത്തത്. ജില്ലയിലെ അമോദ്, ജംബുസര്‍, ഹന്‍സോട്ട് താലൂക്കുകളിലെ തൊഴിലുറപ്പ് പദ്ധതിയിലാണ് അഴിമതി നടത്തി പണം തട്ടിയെടുത്തത്. തൊഴിലുറപ്പ് ജോലിക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനായി സമര്‍പ്പിച്ച കരാറില്‍ ക്രമക്കേട് നടത്തിയാണ് തുക തട്ടിയെടുത്തത്. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ജോലികൾ എക്സിക്യൂട്ടീവ് എന്‍ജിനീയർക്ക് അനുവദിക്കാം. അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള ജോലികൾക്ക് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയർക്ക് അനുമതി നൽകാം. ഒരു ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നിന്ന് ലഭിച്ച പരാതി പ്രകാരം, മെറ്റീരിയൽ വിതരണം ചെയ്യാൻ കരാറിലേർപ്പെട്ട രണ്ട് ഏജൻസികളും ടെൻഡർ വ്യവസ്ഥകൾ ലംഘിച്ച് ബില്ലുകൾ പാസാക്കി എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത നടപടി സംസ്ഥാനത്ത് ബിജെപി-കോണ്‍ഗ്രസ് പോരിനും വഴി തുറന്നിരിക്കുകയാണ്. കേസ് ബിജെപിയുടെ പ്രതികാര മനോഭാവത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കെട്ടിച്ചമച്ച കേസിലാണ് ഹിര ജോത്വയെയും മകനെയും അറസ്റ്റ് ചെയ്തതെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ആരോപണത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.