22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 26, 2025
February 17, 2025
February 10, 2025
January 12, 2025
December 3, 2024
November 18, 2024
November 13, 2024
November 7, 2024
November 6, 2024
November 6, 2024

കേരളത്തിന് കിരീടപ്പോര്

രഞ്ജി ട്രോഫി ഫൈനലില്‍ ഇന്ന് വിദര്‍ഭയെ നേരിടും
Janayugom Webdesk
നാഗ്പൂർ
February 26, 2025 7:00 am

ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം ഇന്ന് വിദർഭയ്ക്കെതിരെ. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളവും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് മത്സരവേദി. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായിയിറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാൽ വൈ­വിധ്യമേറിയ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയം കേരളത്തിന് മുതൽക്കൂട്ടാകുമെന്നും വിലയിരുത്തലുണ്ട്. ഫൈനലിൽ കേരളം കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ വരുത്താനിടയില്ല. പിച്ചിലെ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സൽമാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിന്റെ ബാറ്റിങ് നിര അതിശക്തമാണ്. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങിൽ നിധീഷും ജലജ് സക്സേനയും ആദിത്യ സർവാടെയുമാണ് കേരളത്തിന്റെ കരുത്ത്. സീസണിൽ ഇത് വരെ കാഴ്ചവച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാൽ ആദ്യ കിരീടം അസാധ്യമല്ല.

മറുവശത്ത് കഴിഞ്ഞ 10 വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. 2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പുമായി. യഷ് റാഥോട്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, അഥർവ്വ ടായ്ഡെ, കരുൺ നായർ, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദർഭ ടീമിൽ. ഇതിൽ യഷ് റാഥോട്, ഹർഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദർഭയെ സംബന്ധിച്ച് നിർണായകമാവുക. ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്നായി 933 റൺസ് നേടിയിട്ടുണ്ട് യഷ് റാഥോഡ്. 17 റൺസ് കൂടി നേടിയാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം റാഥോഡിനെ തേടിയെത്തും. മറുവശത്ത് ഇതുവരെ 66 വിക്കറ്റുകൾ നേടിയ ഹർഷ് ദുബെയ്ക്ക് മൂന്ന് വിക്കറ്റുകൾ കൂടി നേടിയാൽ രഞ്ജി ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കാം.

ഇരു ടീമുകളും നേർക്കുനേരെത്തുമ്പോ­ൾ കൗതുകകരമായ മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. സീസണിൽ ഇത് വരെ മൂന്ന് സെഞ്ചുറികളടക്കം 642 റൺസുമായി വിദർഭ ബാറ്റിങ്ങിന്റെ കരുത്തായ കരുൺ നായർ മലയാളിയാണ്. മറുവശത്ത് വിദർഭയുടെ ഇതിന് മുമ്പള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സർവാടെ കേരള നിരയിലുമുണ്ട്. നാഗ്പൂർ സ്റ്റേ­ഡിയത്തിലെ സാഹചര്യങ്ങൾ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സർവാടെയുടെ സാന്നിധ്യം കേരളത്തിന് മുതൽക്കൂട്ടാണ്. എന്നാൽ രഞ്ജി നോക്കൗട്ടിൽ വിദർഭയോട് കേരളത്തിന്റെ റെക്കോഡ് മികച്ചതല്ല 2017–18ൽ വിദർഭയോട് ക്വാർട്ടറിൽ തോറ്റ് പുറത്തായ കേരളം അടുത്ത വർഷം സെമിയിലും അവരോട് തോൽവി വഴങ്ങുകയായിരുന്നു. അതിന് മറുപടി ന­ല്‍കാ­നുള്ള അവസരം കൂടിയാണ് ഇ­ത്തവണത്തെ ഫൈനൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.