22 December 2025, Monday

Related news

December 19, 2025
December 16, 2025
December 15, 2025
December 6, 2025
November 28, 2025
November 24, 2025
November 9, 2025
November 6, 2025
November 4, 2025
November 4, 2025

സായ് പല്ലവിക്കെതിരെ സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണം

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2024 11:07 pm

പ്രമുഖ ചലച്ചിത്രതാരം സായ് പല്ലവിക്കെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. 2022ല്‍ ഒരഭിമുഖത്തില്‍ ഇന്ത്യന്‍ സൈന്യത്തെ ക്കുറിച്ച് നടി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പാകിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ തീവ്രവാദി ഗ്രൂപ്പായിട്ടാണ് കാണുന്നത്. തിരിച്ച് ഇന്ത്യന്‍ സൈന്യവും പാകിസ്ഥാനികളെ അതുപോലെതന്നെയാണ് കാണുന്നതെന്നായിരുന്നു സായിപല്ലവിയുടെ പരാമര്‍ശം. ഏതുതരത്തിലുള്ള അക്രമവും തനിക്ക്‌ ശരിയായി തോന്നുന്നില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്രമമല്ല മാർഗമെന്നും സായ് പല്ലവി അഭിമുഖത്തിൽ പറയുന്നുണ്ട്. നടി നക്സലൈറ്റായി വേഷമിട്ട വിരാടപർവം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലെ ഭാഗങ്ങളാണ് സൈബറാക്രമണത്തിന് കാരണം. ഈ പഴയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സംഘ്പരിവാര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടാണ് ആക്രമണം നടത്തുന്നത്.

സായ് പല്ലവി നായികയായ പുതിയ തമിഴ് ചിത്രം അമരന്‍ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് വിവാദങ്ങള്‍. ഇതിന് മുന്നോടിയായി അടുത്തിടെ സായ് പല്ലവി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. എങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം അടങ്ങിയിട്ടില്ല. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. സായ് പല്ലവി സീതയായി വേഷമിടുന്ന ഹിന്ദി ചിത്രം രാമായണത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. സായ് പല്ലവിയെ പുരാണ ചലച്ചിത്രങ്ങളില്‍ അഭിനയിപ്പിക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. നേരത്തെ മുസ്ലിം സമുദായത്തില്‍പ്പെട്ടവർക്കെതിരെ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ തന്നെ അസ്വസ്ഥയാക്കുന്നുവെന്ന സായ് പല്ലവിയുടെ പ്രസ്താവനയിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.