ഇന്നലെ വൈകുന്നേരം പെയ്ത വേനല്‍ മഴയിലും ശക്തമായ കാറ്റിലും ജില്ലയില്‍ വ്യാപക നാശം. മീനങ്ങാടി പുഴങ്കുനി മലക്കാട് ഭാഗങ്ങളിൽ കാറ്റിലും മഴയിലും വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു. ഓട് തലയിൽ വീണ് മലക്കാട് ഉന്നതിയിൽ ഒരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. കാർഷിക മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഉച്ചക്ക് ശേഷം മൂന്നരയോടെ തുടങ്ങിയ മഴയിലും കാറ്റിലുമാണ് വ്യാപക നാശം ഉണ്ടായത്. മീനങ്ങാടി മലക്കാട് ഉന്നതിയിലെ ഗോപാലന്റെയും കൊച്ചിൻ്റെയും വീടാണ് ഭാഗികമായി തകർന്നത്. സമീപത്തെ വീട്ടി മരത്തിന്റെ ശിഖരം വീടിന് മുകളിലേക്ക് മറിഞ്ഞാണ് നാശം ഉണ്ടായത്. വീട്ടിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു നീക്കുകയായിരുന്നു. മഴക്കൊപ്പം വീശിയ ശക്തമായ കാറ്റില്‍ വിവിധയിടങ്ങളിൽ വാഴകള്‍ ഒടിഞ്ഞ് നശിച്ചു. നേന്ത്രക്കായക്ക് വില അല്പം ഉയര്‍ന്ന സമയത്ത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് വേനല്‍ മഴ. പനമരം, മീനങ്ങാടി ഭാഗത്ത് വീശിയ ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര തകരുകയും വാഴ, തെങ്ങ്, കവുങ്ങ്, റബ്ബര്‍ തുടങ്ങിയ വ്യാപകമായി നശിക്കുകയും ചെയ്തിട്ടുണ്ട്. വേനല്‍മഴയില്‍ കൃഷിയും വീടും നശിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ വാഴ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.
നേന്ത്രക്കായക്ക് നല്ല വിലയുള്ള സമയത്ത് കുലച്ച വാഴ പാടേ നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായധനം നല്‍കണമെന്നും കര്‍ഷകരും സംഘടനകളും ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.