
ശബരിമല സന്നിധാനത്ത് നടൻ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ശബരിമല സ്‌പെഷ്യൽ പൊലീസ് ഓഫിസര്‍. ദിലീപിന് പ്രത്യേക പരിഗണന നൽകി ദർശന സൗകര്യം ഒരുക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബരിമല സന്നിധാനം സ്പെഷൽ ഓഫിസർ പി ബിജോയ് ആണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് . ദിലീപ് സന്നിധാനത്ത് എത്തുന്ന കാര്യത്തിൽ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല. നടനു പ്രത്യേകമായി ഒരു പരിഗണനയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മനസിലാകുന്നത് ദിലീപ് എത്തിയത് ഹരിവരാസനത്തിനായി നട അടയ്ക്കുന്നതിനു 10 മിനിറ്റ് മുൻപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസറുമൊത്താണ്. ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനും മകനും സോപാനത്തിന്റെ വാതിൽക്കൽ ഉണ്ടായിരുന്നു. ഈ സമയത്ത് ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവർ പുറത്തു കാത്തുനിന്നു. ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യനിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചത്. ഇവിടം നോക്കുന്നത് ദേവസ്വം ഗാർഡുമാരാണ്. സോപാനം സ്പെഷൽ ഓഫിസർക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.