
ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷൻ സപ്തസ്വര വീട്ടിൽ വനജ (70) ആണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ ശരീരത്തിൽ മുറിവുകളുമായി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു കത്തിയും പൊലീസ് കണ്ടെടുത്തു.
സംഗീത അധ്യാപികയായിരുന്ന വനജ ശാരീരിക അവശതകൾ മൂലം വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ല. വനജയുടെ അനിയത്തിയുടെ മകളും ഭർത്താവുമാണ് ഇവർക്കൊപ്പം താമസിച്ചിരുന്നത്. ഇരുവരും ജോലി കഴിഞ്ഞ് രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ക്രൂരമായ സംഭവം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് പൂട്ടാതിരുന്നതിനാൽ വാതിൽ തുറന്ന് അകത്തുകയറിയ ബന്ധുക്കൾ കണ്ടത് രക്തം തളംകെട്ടി നിൽക്കുന്നതാണ്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ വീട്ടിലെ വളർത്തുനായയും മുറിക്കുള്ളിൽ ഉണ്ടായിരുന്നു. എളമക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതൊരു കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. വനജയുടെ ഭർത്താവ് പരേതനായ വാസുവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.