20 February 2026, Friday

ഡല്‍ഹി സ്ഫോടനം: പ്രതികളുടെ വിദേശബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2025 3:24 pm

ഡല്‍ഹി സ്ഫോടനത്തില്‍ പ്രതികളുടെ വിദേശബന്ധം സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി. ഡോ. മുസമ്മലിന് വിദേശത്ത് നിന്ന് ബോംബ് നിര്‍മാണ വീഡിയോകള്‍ അയച്ചു കൊടുത്തതായി എന്‍ഐഎ കണ്ടെത്തി. കേസില്‍ അറസ്റ്റിലായവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

ഡോ. മുസമ്മില്‍ , ഷഹീന്‍ എന്നിവരുടെ വിദേശ ബന്ധം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായകമായ കണ്ടെത്തല്‍. വിദേശത്ത് നിന്ന് ഡോ. മുസമ്മിലിന് 42 ബോംബ് നിര്‍മാണ വീഡിയോകള്‍ അയച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവിധ ആപ്പുകള്‍ വഴിയാണ് വീഡിയോ കൈമാറിയത്. ഹന്‍സുള്ള എന്നയാളില്‍ നിന്നാണ് വീഡിയോ എത്തിയത്. ഉമറിനും വീഡിയോ കൈമാറിയിരുന്നതായാണ് വിവരം.

വിദേശത്തുള്ള ഹന്‍സുള്ള, നിസാര്‍, ഉകാസ എന്നിവരുടെ പങ്ക് പരിശോധിക്കുന്നതായി എന്‍ഐഎ വ്യക്തമാക്കി. പ്രതികളുടെ വ്യാജ പേര്, കോഡ് ഭാഷ എന്നിവയും പരിശോധിക്കുമെന്നാണ് വിവരം. വിദേശത്തുള്ള മുഹമ്മദ് ഷാഹിദ് ഫൈസല്‍ എന്നയാളുടെ പങ്കും പരിശോധിച്ച് വരികയാണ്. ബെംഗളൂരു സ്വദേശിയായ ഫൈസല്‍ ആദ്യം പാക്കിസ്ഥാനിലേക്കും പിന്നീട് സിറിയ – തുര്‍ക്കി അതിര്‍ത്തിയിലേക്കും താവളം മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്.

2020 മുതല്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളും ആക്രമണശ്രമങ്ങളും അന്വേഷണത്തിൻ്റെ ഭാഗമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചാവേര്‍ ആക്രമണത്തിന് ജെയ്‌ഷെ ശൃംഖലയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തലില്‍ പാക് അധീന കഷ്മീരിലേക്കും അന്വേഷണം വ്യാപിക്കാനാണ് എന്‍ഐഎയുടെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.