
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം ‘ഹീനമായ ഭീകരാക്രമണമാണെന്ന്’ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുത്തു.ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് യോഗം രണ്ട് മിനിറ്റ് മൗനം ആചരിച്ചു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ ഡൽഹി സ്ഫോടനത്തെ ഭീകരാക്രമണമായി പ്രഖ്യാപിച്ചത്. തുടർന്ന് അന്വേഷണം എൻ ഐ എ ഏറ്റെടുക്കുകയും യു എ പി എ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ചാവേറിനെ സ്ഥിരീകരിച്ചു:സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു, ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് കശ്മീർ സ്വദേശിയായ ഡോ ഉമർ ഉൻ നബി ആണെന്ന് ഡി എൻ എ പരിശോധനയിൽ സ്ഥിരീകരിച്ചു. സ്ഫോടനം നടത്തിയതും ഉമർ തന്നെയാണെന്നാണ് സ്ഥിരീകരണം.മറ്റൊരു ഡോക്ടർ പിടിയിൽ:ഇതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റൊരു ഡോക്ടർ കൂടി പിടിയിലായി. ജമ്മു കശ്മീർ സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫാണ് ഉത്തർപ്രദേശ് എ.ടി.എസ്. (ATS) കാണ്‍പൂരിൽ നിന്ന് പിടികൂടിയത്. ആരിഫ് അറസ്റ്റിലായ ഡോ. ഷഹീനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഭീകരസംഘത്തിലെ മറ്റ് പ്രധാന അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉമർ പരിഭ്രാന്തനായി കാർ ട്രാഫിക് കുരുക്കിൽ വെച്ച് പൂർത്തിയാക്കാത്ത സ്ഫോടകവസ്തു അബദ്ധത്തിൽ പൊട്ടിച്ചതാവാം എന്നാണ് ഇൻ്റലിജൻസ് വൃത്തങ്ങൾ സംശയിക്കുന്നത്. ഡൽഹിയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയിൽ പ്രവേശനം നിരോധിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷനും അടച്ചിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.