19 January 2026, Monday

Related news

December 16, 2025
November 26, 2025
October 30, 2025
October 29, 2025
October 25, 2025
October 24, 2025
June 29, 2025
December 29, 2024
September 21, 2024
September 17, 2024

കൃത്രിമ മഴയ്ക്ക് സാധ്യത തേടി ഡല്‍ഹി സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2025 9:48 pm

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള അവസാനഘട്ട പരീക്ഷണത്തിലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത. ഡല്‍ഹി ബുരാരിയില്‍ വ്യാഴാഴ്ച ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയകരമാണെന്ന് രേഖാ ഗുപ്‌ത എക്സ് പോസ്റ്റിലൂടെ അറിയിച്ചു. കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഡല്‍ഹി സര്‍ക്കാരും സംയുക്തമായി നടത്തുന്ന ക്ലൗഡ് സീഡിങ് പദ്ധതി ദീപാവലിക്ക് ശേഷം വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ അതിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥ അനുകൂലമായാല്‍ 29 ന് ഡല്‍ഹിയില്‍ ആദ്യത്തെ കൃത്രിമ മഴ പെയ്യിപ്പിക്കാന്‍ സാധിക്കും. ഇത് ചരിത്രം മാത്രമല്ല ഡല്‍ഹിയിലെ മലിനീകരണത്തെ ചെറുക്കാനുള്ള ഒരു ശാസ്‌ത്രീയ സമീപനം കൂടിയാണ്. പുതിയ നൂതന സംവിധാനത്തിലൂടെ തലസ്ഥാനത്തെ വായു ശുദ്ധീകരിക്കാനും പരിസ്ഥിതിയെ സന്തുലിതമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഗുപ്‌ത പറഞ്ഞു.
കൃത്രിമ മഴയ്ക്കായി മേഘത്തിന്റെ സ്വാഭാവിക ഗതി മാറ്റുക എന്നതാണ് ആദ്യ പടി. ക്ലൗഡ് സീഡിങ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് കൃത്രിമ മഴ സാധ്യമാക്കുന്നത്. പ്രത്യേക വിമാനങ്ങൾ, റോക്കറ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മേഘത്തിൽ തളിക്കുന്ന കണികകൾ മേഘങ്ങളിലെ ജലബാഷ്പത്തെ ആകർഷിക്കുകയും ഈർപ്പം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത് ജലത്തുള്ളികളായി മാറുകയും മഴയായി പെയ്യുകയും ചെയ്യുന്നു.
രാജ്യത്ത് ആദ്യമായി കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള പരീക്ഷണം ജൂലൈ നാലിന് നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. അഞ്ച് ക്ലൗഡ് സീഡിങ് പരീക്ഷണങ്ങള്‍ക്കായി കഴിഞ്ഞ മാസം സര്‍ക്കാര്‍ ഐഐടി കാണ്‍പൂരുമായി ധാരാണപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

Del­hi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.