11 February 2026, Wednesday

Related news

February 10, 2026
February 10, 2026
February 6, 2026
February 6, 2026
February 5, 2026
January 29, 2026
January 23, 2026
January 12, 2026
January 10, 2026
January 3, 2026

അരി നിഷേധിക്കല്‍: കേന്ദ്രത്തിന്റേത് അന്നം മുട്ടിക്കുന്ന സമീപനം; ബികെഎംയു

Janayugom Webdesk
തിരുവനന്തപുരം
July 2, 2025 8:43 pm

ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന കേരളീയര്‍ക്ക് അരി നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ ബികെഎംയു സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. ഓണത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരിക്കുകയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണക്കാലത്ത് മുഖ്യ ആഹാരഇനമായ അരിപോലും തരില്ലെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാറും ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും അഭ്യര്‍ത്ഥിച്ചു.
കേരളം അരി ഉല്പാദനത്തില്‍ കമ്മി സംസ്ഥാനമാണ്. എന്നാല്‍ നാണ്യ വിളകള്‍ ഉല്പാദിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം സംസ്ഥാനം രാജ്യത്തിന് നേടികൊടുക്കുന്നു. കേരളജനതയുടെ മുഖ്യ ആഹാരഇനമായ അരി ലഭ്യമാക്കാന്‍ വേണ്ടി സംസ്ഥാനത്ത് വളര്‍ന്നു വന്ന ശക്തമായ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് 1965 മുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. അതുവഴി റേഷന്‍ കടകളെ ആശ്രയിക്കേണ്ടി വരുന്ന എല്ലാവര്‍ക്കും ആളോഹരി അരി വിഹിതം ലഭിച്ചുകൊണ്ടിരുന്നു. 1991 ല്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തില്‍ അതുവരെ എല്ലാവര്‍ക്കും കിട്ടികൊണ്ടിരുന്ന റേഷന്‍ വിഹിതത്തില്‍ എപിഎല്‍, ബിപിഎല്‍ തരംതിരിവ് കൊണ്ടുവന്നു. 2013 ല്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതോടുകൂടി സംസ്ഥാനത്ത് 57ശതമാനം കുടുംബങ്ങളും റേഷന്‍ സംവിധാനത്തിന് പുറത്തായി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇത് വലിയ പ്രയാസമാണുണ്ടാക്കിയത്.

ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയതോടുകൂടി സംസ്ഥാനത്തിനുള്ള കേന്ദ്ര അരിവിഹിതം 16.25 ലക്ഷം മെട്രിക് ടണ്‍ എന്നത് 14.25 ലക്ഷം മെട്രിക് ടണ്‍ ആയി ചുരുക്കി. ഇത്തരമൊരു സാഹചര്യത്തിലാണ് ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാനായി അധിക അരിവിഹിതം ആവശ്യപ്പെട്ടത്. ഉത്സവകാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള അരിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹായകരമാവുന്ന ആവശ്യം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് പ്രതികാരത്തോട് കൂടി പെരുമാറുകയാണ്. എല്ലാ കാര്യത്തിലും കേരളത്തോട് അവഗണന തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അന്നംമുട്ടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ബികെഎംയു ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.