14 കിലോഗ്രാം സ്വർണം അരയിൽ കെട്ടിയും കാലിനുള്ളിൽ ഒളിപ്പിച്ചും കടത്തിയ കേസിൽ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ നടി രന്യ റാവുവിൻറെ ജാമ്യാപേക്ഷ ശ്രദ്ധേയമാകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ജാമ്യത്തിനായി വാദിക്കുന്നതിനിടെയാണ് രന്യ തൻറെ ”ഉറങ്ങാനുള്ള അവകാശത്തെ നിഷേധിക്കുന്നു” എന്ന് പറഞ്ഞത്. മാർച്ച് 3ന് വൈകുന്നേരം അറസ്റ്റ് ചെയ്യുമ്പോൾ മുതൽ മാർച്ച് 4ന് 7 മണി വരെ ചോദ്യം ചെയ്യലിനായി 3 സമൻസാണ് പുറപ്പെടുവിച്ചതെന്നും, ഇത് മൂലം ഒരു സ്ത്രീ ആയിരുന്നിട്ട് കൂടി രന്യക്ക് ഒന്ന് ഉറങ്ങാനോ വിശ്രമിക്കാനോ ഉള്ള സമയം പോലു നൽകിയിരുന്നില്ലെന്നും അവരുടെ അഭിഭാഷകൻ, കിരൺ ജവാലി കോടതിയിൽ പറഞ്ഞു.
കസ്റ്റഡിയിലിരിക്കെ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റാവു കോടതിയിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു ഉറക്കമില്ല എന്ന വാദം. താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും കരഞ്ഞുകൊണ്ട് രന്യ റാവു കോടതിയിൽ പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് 33 കാരിയായ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് അവരെ അറിയിച്ചിരുന്നില്ല എന്നും ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അഥവാ ഡിആർഐയിലെ ഒരു സംഘം അവരെ കസ്റ്റഡിയിലെടുത്തപ്പോൾ ഒന്നിലധികം പ്രോട്ടോക്കോൾ ലംഘനങ്ങൾ നടന്നിരുന്നുവെന്നും അവരുടെ അഭിഭാഷകൻ വാദിച്ചു.
അവർ നൽകിയ പ്രസ്താവന സ്വമേധയ ഉള്ളതല്ലെന്നും അഭിഭാഷകൻ പറഞ്ഞു, അതിനാൽ തന്നെ അത് സ്വീകാര്യമല്ലെന്ന് വിധിക്കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു. അതോടൊപ്പംതന്നെ ഡിആർഡിയുടെ അറസ്റ്റ് പ്രഖ്യാപനം കാണാനില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 102 വകുപ്പിൻറെ ലംഘനവും റാവുവിൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യപ്പെട്ട ഒരു പ്രതി ആവശ്യപ്പെട്ടാൽ ഉടൻ തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഈ നിയമം പറയുന്നു.
പ്രതി സ്ത്രീയാണെങ്കിൽ കൊലപാതക കേസുകളിൽ പോലും കോടതി ജാമ്യം അനുവദിക്കാറുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശിക്ഷയുടെ കാലാവധി കുറവായിട്ടുകൂടി എന്ത്കൊണ്ട് അവർക്ക് ജാമ്യം അനുവദിക്കുന്നില്ലെന്നും അഭിഭാഷകൻ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.