22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കിഫ്ബി പദ്ധതി വഴി ഏറ്റവുമധികം നേട്ടം ലഭിച്ചത് വിദ്യാഭ്യാസ വകുപ്പിന്; വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
May 17, 2025 7:45 pm

കിഫ്ബി പദ്ധതി വഴി ഏറ്റവുമധികം വികസന നേട്ടം സ്വന്തമാക്കിയത് വിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി വി ശിവൻകുട്ടി. അടുത്ത ഒരു വർഷം കൊണ്ട് കിഫ്ബി വഴി കോടികളുടെ വികസന പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിൽ വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക മികവ്, വിദ്യാലയ മികവ്, എന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നിവയാണ് സർക്കാരിൻറെ നിലപാട്. ഈ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനായി നാനാതലത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

വികസന പ്രവർത്തനങ്ങളെ പ്രധാനമായും അഞ്ച് മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. ഭൌതിക സൌകര്യ വികസനം, ആധുനികവൽക്കരണത്തിൻറെ ഭാഗമായ സാങ്കേതിക വിദ്യ സൌഹൃദമാക്കൽ, അക്കാദമിക മികവിലുള്ള വിവിധ പ്രവർത്തനങ്ങൾ, ജനകീയതലം വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയാണ്. ഇവയെല്ലാം പ്രാവർത്തികമാക്കാൻ കിഫ്ബി ഫണ്ട് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സ്ക്കൂളുകളെ മികവിൻറെ കേന്ദ്രമാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൌതിക സൌകര്യ വികസനത്തിനായി 5 കോടി രൂപയുടെ പദ്ധതി കിഫ്ബി നൽകിയിട്ടുണ്ട്. 141 സ്ക്കൂളുകൾക്ക് 3 കോടി രൂപയും 386 സ്ക്കൂളുകൾക്ക് 1 കോടി രൂപയുടെ പദ്ധതിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങളുടെ ഭൌതിക വികസനത്തിൻറെ കാര്യത്തിൽ വലിയ തോതിൽ മുന്നേറാൻ കിഫ്ബി ഫണ്ട് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 973 സർക്കാർ സ്ക്കൂളുകളുടെ ഭൌതിക സൌകര്യ വികസനത്തിന് കിഫ്ബി ധനസഹായം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഏകദേശം 2565 കോടി രൂപയുടെ പദ്ധതികളാണ് ഇതിനായി കിഫ്ബി മുഖേന വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്. ഇതിൽ 141 കോടി രൂപയ്ക്ക് 5 കോടി വീതം ലഭിച്ചതിൽ 139 സ്ക്കൂളുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. 3 കോടി രൂപയുടെ ധനസഹായം ലഭിച്ച 386 സ്ക്കൂളുകളിൽ 182 സ്ക്കൂളുകളാണ് ഇതുവരെ നിർമ്മാണം പൂർത്തിയാക്കിയത്. 1കോടി രൂപയുടെ കിഫ്ബി പദ്ധതി ലഭിച്ച 446 സ്ക്കൂളുകളിൽ 198 സ്ക്കൂളുകൾ നിർമ്മാണം പൂർത്തിയാക്കി. ഇത്കൂടാതെ ഫിഷറീസ് വകുപ്പിലൂടെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന 57 സ്ക്കൂളുകൾക്ക് 56 കോടി രൂപ ഭൌതികസഹായ വികസനത്തിനായി കിഫ്ബി പദ്ധതിയിലൂടെ ലഭിച്ചിട്ടുണ്ട്. പ്രസ്തുത സ്ക്കൂളുകളുടെ നിർമ്മാണം തീരദേശ വികസന കോർപ്പറേഷൻ വഴി നടന്നുവരികയാണ്. ഇതിൽ 47 സ്ക്കൂളുകളുടെ നിർമാണം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിലെ 5 സ്ക്കൂളുകളുടെ കളിസ്ഥലങ്ങൾ വിപുലീകരിക്കുന്നതിനായി 74.38 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി ലഭിച്ചിട്ടുള്ളത്. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45,000 ക്ലാസ് മുറികളെ സാങ്കേതിക വിദ്യ സൌഹൃദമാക്കി. പ്രൈമറി സ്ക്കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ ഒരുക്കി. ഇതുവഴി ഒരുതരത്തിലുള്ള വിവേചനവുമില്ലാതെ മുഴുവൻ കുട്ടികൾക്കും പഠനത്തിൻറെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യ പ്രാപ്തമാക്കുന്ന അവസ്ഥയുണ്ടായി. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം എന്ന സംസ്ഥാനത്തിൻറെ പൊതുനിലപാട് ഉയർത്തിപ്പിടിക്കുവാൻ ഇതുവഴി സാധിച്ചതായും മന്ത്രി വ്യക്തമാക്കി.

കിഫ്ബി ഫണ്ടുപയോഗിച്ച് കൈറ്റിൻറെ നേതൃത്വത്തിൽ നടപ്പാലാക്കിയ ഹൈടെക്ക് സ്ക്കൂൾ, ഹൈടെക്ക് ലാബ് പദ്ധതികളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം എന്ന നേട്ടം കൈവരിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള 16,027 സ്ക്കൂൾ വിഭാഗങ്ങളിൽ 374,274 ഡിജിറ്റൽ ഉകരണങ്ങൾ വിതരണം ചെയ്യുകയും 4752 സെക്കണ്ടറി, ഹയർസെക്കണ്ടറികളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുകയും 11,275 പ്രൈമറി വിഭാഗം സ്ക്കൂളുകലിൽ ഹൈടെക്ക് ലാബ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഈ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയാണ് കോവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പാലാക്കിയതെന്നും വി ശിവൻകുട്ടി പറഞ്ഞു. ഐടി ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യമായ ഡിജിറ്റൽ ഉള്ളടക്കം നൽകുന്ന സമഗ്ര പോർട്ടൽ ഇപ്പോൾ ”സമഗ്ര പ്ലസ്” എന്ന പേരിൽ പരിഷ്ക്കരിച്ചിട്ടുണ്ട്. ഇതുൾപ്പെടെ പശ്ചാത്തല വികസന അക്കാദമിക ഭരണ രംഗത്തെ സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് നെടുംതൂണായി പ്രവർത്തിച്ചത് കിഫ്ബി ധനസഹായം ഉപയോഗിച്ച് കൊണ്ടുള്ള വിവിധ പദ്ധതികളായിരുന്നു. സംസ്ഥാനത്തെ സർക്കാർ എയിഡഡ് സ്ക്കൂളുകൾ സാങ്കേതിക വിദ്യ സൌഹൃദമാക്കുന്നതിന് കൈറ്റ് 682.06 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ചിട്ടുണ്ട്. സമഗ്ര പ്ലസ്, സമ്പൂർണ എന്നീ പോർട്ടലുകൾക്ക് പുറമേ ഇന്ത്യയിലെ സ്ക്കൂൾ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മ ആയ ”ലിറ്റിൽ കൈറ്റ്സ്” പദ്ധതിക്കും ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.