
‘ആശ്രിതർ’ എന്ന പദം പുനർനിർവചിക്കാന്‍ 1923ലെ ജീവനക്കാരുടെ നഷ്‍ടപരിഹാര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി. മരണപ്പെട്ടയാളുടെ ആനുകൂല്യം കൈപ്പറ്റാന്‍ വിധവയായ സഹോദരിക്ക് ഇപ്പോൾ നിലവിലുള്ള നിർവചന പ്രകാരം യോഗ്യതയില്ലാത്ത സാഹചര്യത്തിലാണ് പ്രായപൂർത്തിയായ, വിധവയായ സഹോദരിയെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി ഭേദഗതി ആവശ്യപ്പെട്ടത്. ഇക്കാര്യം നിയമകമീഷന്‍റെ പരിഗണനക്ക് വിടണമെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിന്ദലും മന്‍മോഹനും അടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
മരണപ്പെട്ട തൊഴിലാളിയുടെ വിധവകളായ രണ്ട് സഹോദരിമാർക്ക് നഷ്‍ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കോടതി ശരിവയ്ക്കുകയും ചെയ്തു. സഹോദരന്‍ മരിച്ചപ്പോൾ ഈ സഹോദരിമാർക്ക് പ്രായപൂർത്തി ആയിരുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി സമർപ്പിച്ച അപ്പീൽ കോടതി തള്ളി.
മേൽപറഞ്ഞ നിയമത്തിലെ വകുപ്പ് 2 പ്രകാരം പ്രായപൂർത്തിയാകാത്ത സഹോദരനും അവിവാഹിതയായ സഹോദരിയും പ്രായപൂർത്തിയാകാത്ത വിധവയായ സഹോദരിയുമാണ് ആശ്രിത നിർവചനത്തിൽ വരുന്നത്. ഈ പദത്തിന്‍റെ അക്ഷരാർഥ വ്യാഖ്യാനം കാലഹരണപ്പെട്ടെന്നും ഇന്നത്തെ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത വിധവ ഒരിടത്തും കാണില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം നിയമകമീഷന്‍റെ പിഗണനയിൽ കൊണ്ടുവരാനായി ഉത്തരവിന്‍റെ പകർപ്പ് നിയമ, നീതിന്യായ വകുപ്പ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.