
സെൻസർ ബോർഡ് കടുംവെട്ടുകൾ ആവശ്യപ്പെട്ട ‘ഹാൽ’ എന്ന സിനിമയെ എതിർത്ത് ആർഎസ്എസ് ഹൈക്കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. ആർഎസ്എസിൻ്റെ ചേരാനല്ലൂർ ശാഖയിലെ മുഖ്യശിക്ഷക് എംപി അനിലാണ് അപേക്ഷ നൽകിയത്. സിനിമ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നുവെന്നും, ഇതിലെ ഉള്ളടക്കം മത‑സാമൂഹിക ഐക്യം തകർക്കുന്നതാണ് എന്നും അപേക്ഷയിൽ പറയുന്നു. കലാപവും കവർച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആർഎസ്എസിനെ ചിത്രീകരിച്ച്, ആർഎസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തിൽ തകർക്കുന്നതാണ് സിനിമയെന്നാണ് ആരോപണം. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെൻസർ ബോർഡിൻ്റെ ഉത്തരവാദിത്തമാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
‘ഹാൽ’ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിർമാതാക്കളായ ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് ഈ നീക്കം. ഹർജി പരിഗണിക്കുന്നതിന് മുന്നോടിയായി കോടതി സിനിമ നേരിൽ കണ്ടിരുന്നു. ഷെയ്ൻ നിഗം നായകനായെത്തുന്ന ഈ ചിത്രത്തിൽ, മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് വിഷയം. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം സിനിമയിലെ 19 ഭാഗങ്ങൾ വെട്ടിമാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം. ഇവ ഒഴിവാക്കിയാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ബോർഡിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.