16 February 2026, Monday

Related news

February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

നിർണയ ലാബ് ശൃംഖല യാഥാർത്ഥ്യത്തിലേക്ക്

 വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങൾ മൊബൈലിൽ 
Janayugom Webdesk
തിരുവനന്തപുരം
January 21, 2025 10:34 pm

സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിർണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്പോക്ക്) മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനമാരംഭിക്കും. 

ജില്ലകളിൽ നിലവിൽ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലത്തിൽ നിർണയ പദ്ധതിയുടെ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ നിർദിഷ്ട ഹെൽത്ത് ബ്ലോക്കുകളിൽ പ്രവർത്തനം നടന്ന് വരികയും ചെയ്യുന്നു. ഇത് സജ്ജമായാൽ നിർദ്ദിഷ്ട പരിശോധനാ ഫലങ്ങൾ മൊബൈലിലൂടെ അറിയാൻ സാധിക്കും. ഇതിനായുള്ള സോഫ്റ്റ്‌വേർ പൈലറ്റടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

നവകേരളം കർമ്മപദ്ധതി ആർദ്രം മിഷന്റെ ഭാഗമായാണ് നിർണയ ലാബ് ശൃംഖല നടപ്പാക്കുന്നത്. സർക്കാർ മേഖലയിലെ ലാബുകൾ വഴി ഗുണനിലവാരവും ആധുനിക പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കി കുറഞ്ഞ നിരക്കിൽ പരിശോധനകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെ മൂന്ന് തലങ്ങളിലായി പൊതുജനങ്ങൾക്ക് ഫലപ്രദമാവുന്ന രീതിയിൽ സംസ്ഥാനത്തെ ലാബ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 

സർക്കാർ ലാബുകളിൽ നിർദിഷ്ട പരിശോധനകൾ ഉറപ്പാക്കുക, ലബോറട്ടറി സേവനങ്ങളില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിൽ ലാബ് സൗകര്യം സൃഷ്ടിക്കുക, സർക്കാർ പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ ലബോറട്ടറികളെ പ്രാഥമിക, ദ്വിതീയ, ത്രിതീയ എന്നീ മൂന്ന് തലങ്ങളായി ബന്ധിപ്പിക്കുന്ന നിർണയ ലബോറട്ടറി ശൃംഖല പ്രവർത്തന സജ്ജമാക്കുക എന്നിവയിൽ ഗണ്യമായ പുരോഗതി ഇതിനോടകം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 

പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബുകൾ, ജില്ലാ സംസ്ഥാന പബ്ലിക്ക് ഹെൽത്ത് ലാബുകൾ എന്നീ സ്ഥാപനങ്ങൾ നിർണയ ലാബ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി ലാബ് ഡെവലപ്മെന്റ്/ലാബ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭൂരിഭാഗം ലാബോറട്ടറികളിലും പരിശോധനകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായുള്ള ഇന്റേണൽ ക്വാളിറ്റി കൺട്രോൾ നടപ്പാക്കുകയും, എക്സ്റ്റേണൽ ക്വാളിറ്റി അഷ്വറൻസ് എന്‍റോൾമെന്റ് പൂർത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ള സ്ഥാപനങ്ങളിൽ കൂടി സമയബന്ധിതമായി നിർണയ നെറ്റ്‌വർക്ക് സംവിധാനം സജ്ജമാക്കാനാണ് പരിശ്രമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.