കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി നിയമിച്ച ബാലു തസ്‌തിക മാറ്റാൻ നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബാലു നല്‍കിയ മെഡിക്കല്‍ ലീവ് അംഗീകരിക്കാനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കത്ത് ലഭിച്ച കാര്യം സ്ഥിരീകരിച്ച കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി, വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നത്.
കഴക ജോലികള്‍ക്കായുള്ള നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു കത്ത് നല്‍കിയത്. തസ്തിക മാറ്റി നല്‍കണം എന്നായിരുന്നു ബാലുവിന്റെ ആവശ്യം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.