14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024
October 13, 2024

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം : ബിനോയ് വിശ്വം

സ്വന്തം ലേഖകൻ
കൊച്ചി 
October 14, 2024 1:33 pm

ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ല കാര്യമാണെങ്കിലും പെട്ടന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. ഇതൊന്നുമറിയാതെ വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തർക്ക് അതിനുള്ള അവസരം ലഭിക്കാതെ തിരിച്ചുപോകാനുള്ള അവസ്ഥ ഉണ്ടാകരുത്. വെർച്വൽ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടാകണമെന്നും ഇല്ലെങ്കിൽ വിശ്വാസത്തിന്റെ പേരിൽ ഒരു സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപിയും ആർഎസ്എസും ഉൾപ്പെടെയുള്ളവർ ശ്രമിക്കും. അതിനുള്ള അവസരമുണ്ടാകരുതെന്നാണ് സിപിഐയുടെ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.

മദ്രസകൾക്ക് സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം കേരളത്തിൽ നടപ്പാക്കില്ലെന്നും വലിയ ന്യൂനപക്ഷമായ വിഭാഗത്തെ ഭയപ്പെടുത്തി ആശങ്കയോടെ ജീവിക്കാൻ ഇടയാക്കുന്ന ഉത്തരവ് ആപത്കരമാണ്. ഇത് പിൻവലിക്കണം. രാജ്യത്തിൻറെ ദേശീയതക്കും അഖണ്ഡതക്കും ദോഷകരമായ ഈ നീക്കം മതസ്പർധക്കും അകൽച്ചയ്ക്കും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി..പി വി അൻവർ ഒരു പാഠമാണെന്നും ഇത്തരത്തിൽ വരുന്ന ആളുകളെ പഠിക്കാതെ രണ്ടുകൈയ്യും നീട്ടി അർഹത നോക്കാതെ പരിഗണന നൽകരുത്. അത്തരം ആളുകളെ ആഘോഷിക്കുന്നത് ശരിയല്ലെന്നും ജാഗ്രത പുലർത്തണം എന്ന പാഠമാണ് നൽകുന്നത്. സിപിഐഎമ്മിന് മാത്രമല്ല സിപിഐക്കും ഇത് ഒരു പാഠമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവരട്ടെ . പൂരം കലക്കിയതിന്റെ ഉത്തരവാദിത്വം ആർക്കാണെണെന്ന് അപ്പോൾ മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

വയനാട് തുരങ്ക പാത പദ്ധതിയിൽ വിശദമായ ശാസ്ത്രീയ പഠനം വേണം .വികസനം നല്ലതാണ്. എന്നാൽ വയനാട് ദുരന്തവും പുതിയ അനുഭവങ്ങളും നമുക്ക് മുൻപിൽ ഉണ്ട്. അതിനാൽ പഠനങ്ങൾ കൂടാതെ മുന്നോട്ട് പോകുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വീണ വിജയനെ ചോദ്യം ചെയ്ത വിഷയമൊന്നും രാഷ്ട്രീയമായി ബന്ധപ്പെട്ടതൊന്നുമല്ലെന്നും രണ്ടു ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള കാര്യമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. എല്ലാ നവോത്ഥാന നായകരെയും സ്വാതന്ത്ര്യ സമര നേതാക്കളെയും തങ്ങളുടെ ബന്ധുക്കളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ചിന്താപരമായും ആശയപരമായും പുലബന്ധമില്ലാത്ത ഇവർ നടത്തുന്ന നീക്കം തിരിച്ചറിയേണ്ടതുണ്ട്. ശ്രീനാരായണ ഗുരുവിനെയും അത്തരത്തിൽ കരുവാക്കാനാണ് ശ്രമം. ഗുരുവിന്റ തലക്ക് ചേരാത്ത തൊപ്പി അദ്ദേഹത്തിന്റെ തലയിൽ ധരിപ്പിക്കാൻ ആരും ശ്രമിക്കരുതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.