
കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. ഇന്ന് പുലർച്ചെ മുതൽ രണ്ട് മണിക്കൂറോളം തന്നെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തിയതായി എംഎൽഎ വെളിപ്പെടുത്തി. സംഭവത്തിൽ എംഎൽഎ കുഴൽമന്തം പൊലീസിൽ പരാതി നൽകി. മുംബൈ ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്ന് പറഞ്ഞാണ് സംഘം എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ള അഫ്സൽ ഖാൻ എന്നയാൾ എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തെന്നും മുംബൈ കനാറ ബാങ്കിലെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയെന്നും ആരോപിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് തിരുവനന്തപുരം സൈബർ സെല്ലിലേക്കെന്ന വ്യാജേന കോൾ കൈമാറുകയും യൂണിഫോം ധരിച്ച ഒരാൾ വീഡിയോ കോളിലൂടെ മൊഴിയെടുക്കാൻ എത്തുകയും ചെയ്തു. വ്യക്തിപരമായ കാര്യങ്ങളും മുസ്ലിം സുഹൃത്തുക്കളെക്കുറിച്ചും ശത്രുക്കളെക്കുറിച്ചും ഇയാൾ ചോദിച്ചതായി ശാന്തകുമാരി പറഞ്ഞു.
സംസാരത്തിനിടയിൽ ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടതോടെയാണ് എംഎൽഎയ്ക്ക് സംശയം തോന്നിയത്. തുടർന്ന് മകനും ഡ്രൈവറും ഇടപെട്ടതോടെ തട്ടിപ്പാണെന്ന് ബോധ്യമാവുകയും കോൾ കട്ട് ചെയ്യുകയുമായിരുന്നു. സംഘത്തിൽ മലയാളി സംസാരിക്കുന്ന ഒരാളും ഉൾപ്പെട്ടിരുന്നതായി എംഎൽഎ വ്യക്തമാക്കി. പൊലീസ് വേഷം ധരിച്ചെത്തി എംഎൽഎയെ പോലും കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.