16 January 2026, Friday

Related news

January 13, 2026
January 9, 2026
November 17, 2025
November 3, 2025
April 10, 2025
March 29, 2025
March 20, 2025
March 18, 2025
February 26, 2025

ഡിജിറ്റൽ അറസ്റ്റ്; 57കാരിക്ക് നഷ്ടമായത് 32 കോടി രൂപ

Janayugom Webdesk
ബംഗളൂരു
November 17, 2025 5:42 pm

ഡിജിറ്റൽ അറസ്റ്റിലൂടെ ബംഗളൂരു സ്വദേശിനിയായ 57കാരിക്ക് 32 കോടി രൂപ നഷ്ടമായി. ബംഗളൂരുവിൽ സോഫ്റ്റ്​വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് മാസങ്ങൾക്കിടെ പലതവണകളായി പണം നഷ്ടമായത്.

187 തവണ നടന്ന ഇടപാടുകളിലാണ് അവർക്ക് 31.83 കോടി രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്.

നവംബർ 14നാണ് ഇവർ പരാതി നൽകിയത്. ആദ്യമായി തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബർ 15നാണെന്ന് പരാതിയിൽ പറയുന്നുണ്ട്.

ഡിഎച്ച്എൽ കുറിയറിന്റെ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ആദ്യം ഇവരെ വിളിച്ചത്. നിങ്ങളുടെ പേരിൽ മുംബൈയിലെ ഓഫിസിൽ ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ നാലു പാസ്​പോർട്ടും എം.ഡി.എം.എയും മൂന്ന് ക്രെഡിറ്റ് കാർഡുകളുമാണുള്ളത് എന്നുമാണ് അവരെ ഫോണിൽ വിളിച്ച് അറിയിച്ചത്. താൻ മുംബൈയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും ബംഗളൂരുവിലാണ് താമസമെന്നും സ്ത്രീ അറിയിച്ചു. എന്നാൽ അവരുടെ മൊബൈൽ നമ്പറാണ് പാഴ്സലിനൊപ്പം നൽകിയത് എന്നും കൊറിയർ ഏജ​ന്റാണെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞു. അവർ കോൾ കട്ടു ചെയ്യുന്നതിന് മുമ്പു തന്നെ ഫോൺ സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി മറ്റൊരാൾക്ക് കൈമാറുകയും ചെയ്തു. പരാതിക്കെതിരെ തെളിവുകളുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അയാൾ ഭീഷണി മുഴക്കി. നിരപരാധിത്വം തെളിയിക്കാൻ സ്ത്രീയെ നിർബന്ധിക്കുകയും ചെയ്തു.

മകന്റെ വിവാഹസമയം അടുത്തതിനാൽ തട്ടിപ്പുകാർ പറഞ്ഞതെല്ലാം അനുസരിക്കുക​യേ അവർക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. ജാമ്യത്തിനാണെന്ന പേരിൽ അവർ ആദ്യം രണ്ടുകോടി രൂപ ഇവരിൽ നിന്ന് തട്ടിയെടുത്തു. പിന്നീട് പല പേരിലുമായി പണം കൈക്കലാക്കി കൊണ്ടേയിരുന്നു. അതിനു ശേഷം അവരുടെ സാമ്പത്തിക ഇടപാടുകളുടെയും ബാങ്ക് അക്കൗണ്ടിന്റെയും വിവരങ്ങൾ ആവശ്യപ്പെട്ടു. അക്കൗണ്ടിലെ പണം മുഴുവൻ കൈമാറണമെന്നും നിരപരാധിയാണെന്ന് തെളിഞ്ഞാൽ എല്ലാം തിരികെ നൽകുമെന്നും പറഞ്ഞു. അതോടെ ബാങ്കിലെ സ്ഥിരനിക്ഷേപം ഉൾപ്പെടെ പിൻവലിച്ച് അവർ പണം കൈമാറി. അതിനു ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു കടലാസും കൊടുത്തു.

പിന്നീട് പണം തിരികെ നൽകാമെന്ന് പറഞ്ഞ തീയതികൾ തട്ടിപ്പുകാർ മാറ്റിപ്പറയാൻ തുടങ്ങി. മാനസികമായും ശാരീരികമായും തളർന്ന പരാതിക്കാരി ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു. തട്ടിപ്പുകാരെ പിന്നീട് ബന്ധപ്പെടാനും കഴിഞ്ഞില്ല. ജൂണിൽ മകന്റെ വിവാഹം കഴിഞ്ഞ ശേഷം അവർ പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ബംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.