
സിനിമയുടെ മാസ്റ്റർ കോപ്പി അടങ്ങിയ ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചെന്ന നിർമ്മാതാവിന്റെ പരാതിയിൽ സംവിധായകൻ ഷംസുദീൻ അറസ്റ്റിലായി. സായ്ജു കുറുപ്പ്, തൻവി റാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ‘അഭിലാഷം’ എന്ന സിനിമയുടെ നിർമ്മാതാവ് ആൻ സരിഗ ആൻറണിയാണ് പരാതി നൽകിയത്. സംവിധായകന് പുറമെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ, എഡിറ്റർ, ക്യാമറമാൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2.25 കോടി രൂപയ്ക്ക് സിനിമ പൂർത്തിയാക്കാം എന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ചിത്രീകരണം കഴിഞ്ഞപ്പോൾ 3.25 കോടി രൂപ ചെലവായെന്നും സംവിധായകൻ തന്നെ കബളിപ്പിച്ചെന്നും നിർമ്മാതാവ് ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ മാസ്റ്റർ ഔട്ട് അടങ്ങിയ ഹാർഡ് ഡിസ്ക് തന്റെ അനുവാദമില്ലാതെ മറ്റൊരു പാർട്ടിക്ക് മറിച്ചുനൽകിയതായി ആൻ സരിഗ പരാതിപ്പെട്ടത്.
ഫെബ്രുവരി രണ്ടാം തീയതി തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 2025 മാർച്ചിൽ റിലീസ് ചെയ്ത ചിത്രമാണ് അഭിലാഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.