
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ ജില്ലകളിലെ റവന്യു ഭരണത്തിലെ ഓരോ ഓഫിസ് അറ്റൻഡന്റ് തസ്തികയും ടൈപ്പിസ്റ്റ് തസ്തികയും നിർത്തലാക്കിയാണ് ദുരന്തനിവാരണത്തിനു വേണ്ടി ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കുക.
ഇടുക്കി, വയനാട് ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ തസ്തിക അനുവദിച്ചത് സ്വാഗതാർഹം: ജോയിന്റ് കൗൺസിൽ
പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഉൾകൊള്ളുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിനു നേതൃത്വം നൽകുന്നതിനും കഴിയും വിധം രണ്ട് ഡെപ്യൂട്ടി കളക്ടർ തസ്തികകൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് സജീവും ജനറൽ സെക്രട്ടറി കെ പി ഗോപകുമാറും സ്വാഗതം ചെയ്തു. സോണൽ ലാൻഡ് ബോർഡ്, ഭൂമി തരം മാറ്റം, കെ-റെയിൽ, റെയിൽവേ ഭൂമി ഏറ്റെടുക്കൽ, കിഫ്ബിക്കുള്ള പൊന്നുംവില നടപടികൾ, പട്ടയ വിതരണം, കെഎസ്എഫ്ഇക്കുള്ള റവന്യു റിക്കവറി, ദുരന്ത നിവാരണം എന്നിവയ്ക്കായി 612 തസ്തികകൾ ഈ സർക്കാരിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടു.
1244 താൽക്കാലിക തസ്തികകൾ സ്ഥിരം തസ്തികകളാക്കി മാറ്റാനും നടപടികൾ സ്വീകരിച്ചത് റവന്യു ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ഭൂമിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്കു് വേഗതയിൽ പരിഹാരം കാണാനും സഹായകരമായി. സംസ്ഥാനത്ത് നിരന്തരമായി പ്രകൃതിക്ഷോഭത്തിന്റെ കെടുതികൾ നേരിടുന്ന ജില്ലകളാണ് ഇടുക്കിയും വയനാടും. ദുരന്ത നിവാരണത്തിന് ഈ ജില്ലകളിൽ രണ്ട് ഡെപ്യൂട്ടി കളക്ടർ തസ്തികകൾ അനുവദിച്ചത് ദുരന്തനിവാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഹായകരമാകും. ഇന്ന് സംസ്ഥാനത്തെ എല്ലാ റവന്യു ഓഫിസുകളിലും ജോയിന്റ് കൗൺസിലും കേരള റവന്യു ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷനും ആഹ്ലാദ പ്രകടനം നടത്തുമെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.