
നിരവധി കാശ്മീരി ഡോക്ടർമാർ ഉൾപ്പെട്ട ‘ഡോക്ടർ മൊഡ്യൂൾ’ രാജ്യത്ത് 32 ഇടങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഫരീദാബാദിലെ അൽ-ഫലാ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍മാരുടെ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം. 32 വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് രാജ്യത്തെ പല നഗരങ്ങളിൽ ഒരേസമയം ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നു എന്നാന്ന് കണ്ടെത്തല്‍. ഇതിനായി രണ്ട് വർഷത്തോളം സ്ഫോടകവസ്തുക്കൾ സംഭരിച്ചതായും കണ്ടെത്തി.
രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഒരേസമയം സ്‌ഫോടനം നടത്താനുദ്ദേശിച്ച് തീവ്രവാദികള്‍ പഴയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടി. ഇതില്‍ ഇക്കോ സ്‌പോര്‍ട്ട് ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഉപയോഗിച്ച് വിവിധയിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇതിനായി സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. കൊണാട്ട് പ്ലേസ്, മയൂർ വിഹാർ, റെഡ് ഫോർട്ട് പാർക്കിങ് എന്നിവിടങ്ങൾ ആക്രമണ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
ഇന്റലിജന്‍സ് വീഴ്ച ആരോപണങ്ങള്‍ ശക്തമാകുമ്പോഴും തീവ്രവാദികളുടെ അക്രമണത്തെ പരിധിക്കുള്ളില്‍ തളയ്ക്കാനായി എന്ന അവകാശവാദംമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ വന്‍തോതില്‍ ഫണ്ട് സമാഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും അല്ലാതെയുമാണ് ഫണ്ട് സമാഹരണം നടന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങളും തേടുന്നുണ്ട്.
മുഖ്യപ്രതിയായ. ഉമർ നബി പ്രവർത്തിച്ചത് ‘ഉകാസ’ എന്ന ഹാൻഡിലിന്റെ നിര്‍ദേശം അനുസരിച്ചാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഡോക്ടര്‍ മൊഡ്യൂളിനെ ജയ്ഷ മുഹമ്മദുമായി ബന്ധിപ്പിച്ചത് ഉകാസയാണെന്നാണ് വിവരം. തുർക്കിയിലെ ഹാൻഡ്‌ലറാണ് ‘ഉകാസ’ എന്ന രഹസ്യ നാമത്തിൽ അറിയപ്പെട്ടിരുന്നത്. അറബിയിൽ ചിലന്തി എന്നർത്ഥം വരുന്ന ഉകാസ ഹാൻഡ്‌ലറുടെ നീക്കങ്ങൾ തുർക്കിയിലെ അങ്കാറയിൽ നിന്ന് ആയിരുന്നു എന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഉമർ നബി ‘ഉകാസ’യുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഡോക്ടർ ഉമർ മുഹമ്മദും ഡോക്ടർ മുസമ്മിലും തുർക്കി സന്ദർശിച്ചിരുന്നു. പ്രതികൾ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. ഡോ. മുസമ്മിൽ, ഡോ. അദീൽ, ഉമർ, ഷഹീൻ എന്നിവർ ചേർന്ന് ഏതാണ്ട് 20 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. ഈ പണം ഡൽഹി സ്ഫോടനത്തിനു മുമ്പ് ഉമറിനു കൈമാറിയതായി സൂചനയുണ്ട്. പിന്നീട് സ്ഫോടക വസ്തുക്കൾ തയാറാക്കാനായി ഗുഡ്ഗാവ്, നൂഹ് എന്നിവിടങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മൂന്നു ലക്ഷം രൂപയുടെ 2000 കിലോയിലധികം സ്ഫോടക വസ്തുക്കൾ വാങ്ങി.
ഫോറന്‍സിക് ടീം മുസമ്മിലിന്റെ മുറിയില്‍ നിന്നും ലാബില്‍ നിന്നും കെമിക്കല്‍ പദാര്‍ത്ഥങ്ങളും ഡിജിറ്റല്‍ ഡാറ്റകളും കണ്ടെത്തിയിട്ടുണ്ട്. ചെറിയ അളവില്‍ അമോണിയം നൈട്രേറ്റും ഓക്‌സൈഡും ചേര്‍ത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയാണ് സ്‌ഫോടക വസ്തു നിര്‍മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ തിരയുന്ന മൂന്നു കാറുകളും ഇതിനോടകം കണ്ടെത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കോട്ട മെട്രോ സ്‌റ്റേഷന്‍ അനിശ്ചിത കാലത്തേക്ക അടച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ വ്യപാര മാമാങ്കമായ ഭരത് മണ്ഡപത്തിലെ ട്രേഡ് ഫെസ്റ്റിന് ഇന്ന് തുടക്കമാകുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.