വീട് ജാമ്യമായിട്ടുണ്ടെങ്കില്‍ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കുമ്പോള്‍ അത് ജപ്തി ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീട് അവിടെ താമസിക്കുന്നവരുടെ അവകാശമാണ്. അവരെ വഴിയാധാരമാക്കുന്ന ഒരു നിലപാടും സ്വീകരിക്കരുത്. ആ നില സഹകരണമേഖലയാകെ മാതൃകയാക്കി പോകണം. അത് കര്‍ശനമായി പാലിക്കാൻ എല്ലാ സഹകരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ ഇതുസംബന്ധിച്ച ചോദ്യത്തില്‍ ഇടപെട്ട് മറുപടി നല്‍കി. സര്‍ഫാസി നിയമത്തിന്റെ ഭാഗമായി ബാങ്കുകള്‍ വീടുകള്‍ ജപ്തി ചെയ്യുന്നതിനെതിരെ വലിയൊരു പ്രസ്ഥാനം തന്നെ ഉയര്‍ന്നുവന്നതാണ്. ഇക്കാര്യത്തില്‍ സഹകരണ മേഖല മാതൃക കാണിക്കണമെന്നതാണ് പൊതുവേയുള്ള നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്ന് സെന്റിൽ താഴെയിരിക്കുന്ന വീടുകൾ ബാങ്ക് നപടികളുടെ ഭാഗമായി ജപ്തി ചെയ്യുമ്പോൾ ബോർഡ് സ്ഥാപിക്കരുതെന്നും ജപ്തിക്ക് മുമ്പ് പകരം ഷെൽട്ടർ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കണമെന്നും ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. സർഫാസി നിയമപ്രകാരം ജപ്തി നടപടിയുടെ ഭാഗമായി ബാങ്കുകൾ വസ്തുവിൽ ബോർഡ് സ്ഥാപിക്കുന്നത് ശരിയല്ല. കേരള ബാങ്ക് ഇത്തരത്തിൽ ചെയ്യുന്നില്ലെന്നും വി ആർ സുനിൽ കുമാർ, ജി എസ് ജയലാൽ, മുഹമ്മദ് മുഹ്സീൻ, സി സി മുകുന്ദൻ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
ന്യൂജെൻ ബാങ്കുകളോട് കിടപടിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും കേരള ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. അതിന് വേണ്ടിയാണ് മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, ഗൂഗിൾ പേ അടക്കമുള്ളവ ഒരുക്കിയത്. കേരള ബാങ്ക് ഇതുവരെ 50,200 കോടിയുടെ വായ്പ നൽകി. ഇന്ത്യയിലെ ഒന്നാമത്തെ സഹകരണ ബാങ്കാണ് കേരള ബാങ്ക്. കേരളത്തിലെ 45 ബാങ്കുകളിൽ അഞ്ച് ബാങ്കുകൾക്ക് മാത്രമാണ് ഇത്രയും വായ്‍പ കൊടുക്കാൻ കഴിഞ്ഞത്. അതിലൊന്ന് കേരള ബാങ്കാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.