16 February 2026, Monday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026
February 5, 2026

ഭക്ഷ്യാവകാശത്തിൽ രാഷ്ട്രീയം കലർത്തരുത്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 13, 2024 8:10 pm

ജനങ്ങൾക്ക് അവകാശമാക്കപ്പെട്ട ഭക്ഷണത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രസർക്കാരിന്റെ ഏജൻസികൾ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നിബന്ധനകൾ പ്രകാരം റേഷൻ നിഷേധിക്കപ്പെടുന്ന കേരളത്തിലെ ജനങ്ങളിൽ 57 ശതമാനത്തിനും നാല്, 10.90 രൂപ നിരക്കുകളിൽ സംസ്ഥാന സർക്കാർ റേഷൻ നല്‍കി വരുന്നു. ഇതിന് മതിയായ ഭക്ഷ്യധാന്യം അനുവദിക്കാത്ത കേന്ദ്രസർക്കാരാണ് 29 രൂപയ്ക്ക് ഭാരത് അരിയുമായി രംഗത്തുവന്നിട്ടുള്ളത്. 

അധിക ഭക്ഷ്യധാന്യ സ്റ്റോക്ക്, ഒഎംഎസ്എസ് (ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം) മുഖേന നടത്തുന്ന ലേലത്തിൽ പങ്കെടുക്കുന്നതിന് സംസ്ഥാനസർക്കാർ ഏജൻസികൾക്ക് അന്യായമായ വിലക്കാണ് കേന്ദ്രസർക്കാർ എഫ്‌സിഐ മുഖേന ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ മുൻകാലങ്ങളിൽ സപ്ലൈകോ വിലയ്ക്ക് വാങ്ങി 23 മുതൽ 25 വരെ സബ്സിഡി നിരക്കിൽ കേരളത്തിലെ ജനങ്ങൾക്ക് നൽകിവന്നിരുന്ന അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നത്.
ഗുണഭോക്താക്കളുടെ വിരലടയാളം പതിപ്പിച്ച് ആധികാരികതയോടെയും കൃത്യമായ അളവിലും ഗ്രാമഗ്രാമാന്തരങ്ങളിലും ഭക്ഷ്യധാന്യ വിതരണം നടത്തുന്ന ന്യായവില ഷോപ്പുകളെയും കേരളത്തിന്റെ മാതൃകാപരമായ വിപണി ഇടപെടൽ ശൃംഖലയെയും മറികടന്നുകൊണ്ട് റേഷൻ കാർഡ് പോലും ബാധകമാക്കാതെ നടത്തുന്ന ഭാരത് അരി വിതരണം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. വിദ്വേഷ‑വിഭജനരാഷ്ട്രീയ ശക്തികൾ അവരുടെ പരീക്ഷണശാലയാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന തൃശൂരിലാണ് ഈ നാടകത്തിന്റെയും അരങ്ങേറ്റം എന്നത് യാദൃച്ഛികമല്ല. 

രാഷ്ട്രീയപ്രചാരണത്തിന് പ്രയോജനപ്പെടുംവിധം പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തെ 14,113 റേഷൻ കടകളിലും സ്ഥാപിക്കാനും 553 റേഷൻകടകളെ ‘സെൽഫി പോയിന്റു’ കളായി ഉപയോഗിക്കാനും ലോഗോ പതിപ്പിച്ച 10 കിലോയുടെ ക്യാരിബാഗുകളിൽ അരി വിതരണം ചെയ്യാനും കേന്ദ്രസർക്കാർ നിര്‍ദേശിച്ചിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇത്തരം തരംതാണ നടപടികൾ മോഡി സർക്കാരിന്റെ അധികാര പ്രമത്തതയുടെ വിശ്വരൂപം വെളിവാക്കുന്നു. ഈ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ബിനോയ് വിശ്വം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Eng­lish Summary:Don’t mix pol­i­tics with right to food: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.