4 March 2026, Wednesday

Related news

February 27, 2026
February 21, 2026
February 15, 2026
February 4, 2026
January 13, 2026
January 2, 2026
December 27, 2025
December 21, 2025
November 14, 2025
November 10, 2025

ഡോ വന്ദനദാസ് കൊലക്കേസ് : പ്രതി കുത്തുന്നതു കണ്ടതായി ആശുപത്രി ജീവനക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
February 16, 2025 9:40 am

വന്ദനദാസ് കൊലപാതകക്കേസിലെ സാക്ഷികളും ആശുപത്രി ജീവനക്കാരുമായ മിനിമോള്‍, പ്രദീപ, രമ്യ എന്നിവരുടെ ചീഫ് സാക്ഷിവിസ്താം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജ‍ഡ്ജി പി എന്‍ വിനോദ് മുമ്പാകെ പൂര്‍ത്തിയായി. സംഭവദിവസം കൊട്ടാരക്കര ഗവ ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയം പ്രതി ഒബ്സര്‍വേഷന്‍ റൂമിന്റെ മുന്നില്‍ വന്ദനയെ തലയ്ക്കും, കഴുത്തിനും കുത്തുന്നതു കണ്ടുവെന്ന് ജീവനക്കാരി മിനിമോൾ ചീഫ് വിസ്താരവേളയിൽ മൊഴി നൽകി. 

വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷിബിന് പ്രതി വന്ദനയെ ആക്രമിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുത്തത് താനാണെന്നും മൊഴിയിലുണ്ട്‌.പ്രതിയെയും വന്ദനയെ ആക്രമിക്കാൻ ഉപയോഗിച്ച കത്രികയും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. പൂയപ്പള്ളി പൊലീസ് പ്രതിയെ ആശുപത്രിയിലെത്തിച്ച സമയം കാഷ്വാലിറ്റി ഓഫീസ് കൗണ്ടറിൽ ജോലിയിലുണ്ടായിരുന്ന പ്രദീപയെയും വിസ്തരിച്ചു. ഒപി കൗണ്ടറിൽ പ്രതി സന്ദീപ് എന്ന പേരും മേൽവിലാസവും പറഞ്ഞിരുന്നെന്നും കൗണ്ടറിന്റെ മുൻവശത്ത്‌ പ്രതി ഒരുപൊലീസ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതും പരിക്കേറ്റ വന്ദനയെ ഡോ. ഷിബിൻ പുറത്തേക്ക് താങ്ങിക്കൊണ്ടുപോകുന്നതു കണ്ടെന്നും പ്രതി താനിരുന്ന കൗണ്ടറിന്റെ മുമ്പിലെത്തി ഗ്രില്ലിൽ അടിച്ച് തുറക്കാൻ ശ്രമിച്ചെന്നും സാക്ഷി മൊഴി നൽകി.

പ്രതിയെ തിരിച്ചറിഞ്ഞ സാക്ഷി പ്രതിക്ക് താൻ നൽകിയ ഒപി ടിക്കറ്റും തിരിച്ചറിഞ്ഞു.സംഭവ ദിവസം കൊട്ടാരക്കര താലൂക്കാശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന രമ്യയെയും വിസ്തരിച്ചു. പ്രതി ആക്രമണത്തിന് ഉപയോഗിച്ച കത്രിക ഹോസ്പിറ്റലിലെ ആവശ്യത്തിനായി ഡ്രസിങ്‌ റൂമിൽ സൂക്ഷിച്ചിരുന്നതാണെന്നു തിരിച്ചറിഞ്ഞ സാക്ഷി പ്രതി സംഭവസമയം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതു കണ്ടതായും മൊഴി നൽകി. കേസിലെ തുടർ സാക്ഷിവിസ്താരം ബുധനാഴ്ച നടക്കും. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.