
റഷ്യന്‍ വ്യോമത്താവളങ്ങള്‍ക്കുനേരെ ഉക്രെയ‍്ന്‍ ഡ്രോണാക്രമണം. ഉക്രെയ‍്നില്‍ നിന്ന് 4,000 കിലോമീറ്ററിലധികം അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമത്താവളങ്ങളടക്കം ഉക്രെയ്ൻ ആക്രമിച്ചെന്നാണ് വിവരം. 40 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി ഉക്രെയ‍്ന്‍ അവകാശപ്പെട്ടു. റഷ്യക്കുനേരെ ഉക്രെയ്ന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. ഞായറാഴ്ച ഉക്രെയ‍്നിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഉക്രെയ്ന്‍ ഡ്രോണാക്രമണം നടത്തുന്നത്. ഉക്രെയ‍്നിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് സുരക്ഷാ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.
ഉക്രെയ്ന്‍ ഡ്രോണാക്രമണം ഇർകുട്സ്ക് ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യമായാണ് ഉക്രെയ്ൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്. ഉക്രെയ്ന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ പറഞ്ഞു. ഒലെന്യ വ്യോമത്താവളത്തിന് സമീപം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും കനത്ത പുക ഉയരുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമത്താവളങ്ങളിലൊന്നാണ് ഒലെന്യയിലേത്.
ശത്രുഡ്രോണുകൾ മർമാൻസ്ക് മേഖലയിൽ ആക്രമണം നടത്തിയതായി മർമാൻസ്ക് ഗവർണർ ആൻഡ്രി ചിബിസും സ്ഥിരീകരിച്ചു. ആക്രമണത്തിനായി ഏതു തരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം ഉക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. വ്യോമത്താവളങ്ങൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാനുകളിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.