11 January 2026, Sunday

Related news

December 15, 2025
December 3, 2025
November 18, 2025
November 11, 2025
November 10, 2025
November 9, 2025
November 9, 2025
November 5, 2025
November 5, 2025
October 25, 2025

ഇരട്ട വോട്ടർ ഐഡി കാർഡ്; കുറ്റസമ്മതവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

പിഴവുകള്‍ മൂന്ന് മാസത്തിനകം പരിഹരിക്കും 
Janayugom Webdesk
ന്യൂഡല്‍ഹി
March 8, 2025 10:16 pm

ഒരേ നമ്പർ ഉള്ള വോട്ടർ ഐഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന ആരോപണത്തില്‍ കുറ്റസമ്മതവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരട്ട വോട്ടർ ഐഡി കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ സവിശേഷ വോട്ടർ ഐഡി കാർഡ് നമ്പർ ലഭ്യമാക്കും. ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ സവിശേഷ നമ്പർ ഉറപ്പാക്കുമെന്നും കമ്മിഷൻ വാർത്താക്കുറിപ്പിൽ പറയുന്നു. ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു ആരോപണം. ഒരാളുടെ എപിക് നമ്പറില്‍ സമീപ സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ ഉള്ളതായി തെളിവുകളും പുറത്തുവിട്ടിരുന്നു. ഇരട്ട വോട്ടർ ഐഡി നമ്പർ കിട്ടിയവരും യഥാർത്ഥ വോട്ടർമാർ തന്നെയാണെന്ന് കമ്മിഷൻ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. 

വോട്ടർ ഐഡി സീരീസ് അനുവദിച്ചപ്പോൾ ചില രജിസ്‌ട്രേഷൻ ഓഫിസർമാർ തെറ്റായ സീരീസ് നൽകിയതാണ് പിഴവിന് കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടർ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്. സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മിഷൻ അറിയിച്ചു. വോട്ടർ ഐഡി നമ്പർ ഏതാണെങ്കിലും, ഒരു പോളിങ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

വിശദമായ പ്രക്രിയയിലൂടെയാണ് കമ്മിഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ഏജന്റുമാർക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകൾക്കും കരട് വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പരാതികൾ അറിയിക്കാൻ ഒരു മാസത്തെ സമയവും അനുവദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ, ജില്ലാ മജിസ്‌ട്രേട്ടിനോ ജില്ലാ കളക്ടർക്കോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനോ അപ്പീൽ നൽകാൻ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കിൽ അതാത് സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.