23 January 2026, Friday

Related news

January 23, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026
January 11, 2026
January 11, 2026

താറാവുകളെ കടത്തിക്കൊണ്ടു പോയ കേസ്; ഗുണ്ടയും കൊലക്കേസിലെ പ്രതിയുമായ അമിത് ശങ്കറും നാലു കൂട്ടാളികളും അറസ്റ്റിൽ

Janayugom Webdesk
തൃശൂര്‍
April 8, 2025 11:43 am

താറാവ് വളര്‍ത്തുക്കാരിയെ ആക്രമിച്ച് താറാവുകളെ കടത്തിക്കൊണ്ടു പോയ കൊലക്കേസ് പ്രതിയെയും കൂട്ടാളികളെയും ചേര്‍പ്പ് പൊലീസ് അറസ്റ്റു ചെയ്തു. മുനയം എടതിരിത്തിയിൽ താമസിക്കുന്ന മരത്താക്കര എളംതുരുത്തി സ്വദേശി തെക്കേക്കര വീട്ടിൽ അമിത്ത് ശങ്കർ(32), കാട്ടൂർ മുനയം സ്വദേശികളായ കൊളത്തുംകാട്ടിൽ വീട്ടിൽ ബാലു (27), മുണ്ടത്തിപറമ്പിൽ വീട്ടിൽ അഭിജിത്ത് (25), കറുപറമ്പിൽ വീട്ടിൽ പ്രബിൻ (31), അയ്യന്തോൾ കാനാട്ടുകര സ്വദേശി ചൊരുത്തിക്കാട്ടിൽ വിജിൽ (34) എന്നിവരെയാണ് പിടികൂടിയത്. തമിഴ്നാട് മധുരൈ സ്വദേശി വള്ളിയമ്മ (50) ചേർപ്പ് മുത്തുള്ളിയാൽ പാടം പാട്ടത്തിനെടുത്ത് 1500 ഓളം താറാവുകളെ വളർത്തുന്നുണ്ട്. താറാവുകളെ നോക്കാന്‍ സഹായത്തിനുള്ള രാധാകൃഷ്ണൻ, മണികണ്ഠൻ എന്നിവർ ഭക്ഷണം കഴിക്കാൻ പോയ സമയം ഉച്ചക്ക് പാടത്തേക്കുള്ള ബണ്ടിലൂടെ കാറിൽ വന്ന പ്രതികളിൽ 3 പേർ പാടത്തേക്ക് ഇറങ്ങി താറാവുകളെ പിടിക്കുകയായിരുന്നു. തടയാനെത്തിയ വള്ളിയമ്മയെ തടഞ്ഞു കഴുത്തിൽ കുത്തിപിടിക്കുകയും ചെകിടത്തടിച്ച് തള്ളി താഴെയിടുകയും ചെയ്ത്, 5100 രൂപ വില വരുന്ന 17 താറാവുകളെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. വള്ളിയമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരവെ താറാവുകളെ കൊണ്ടു പോയ കാറിന്റെ ഉടമ വിജിലിനെ കാട്ടൂരിൽ നിന്നും പിടികൂടുകയും തുടർന്ന് അമിത്ത് ശങ്കറിനെയും കൂട്ടാളികളെയും കാട്ടൂർ മുനയത്തു നിന്നും പിടികൂടുകയായിരുന്നു. 

അമിത്ത് ശങ്കറിന് വലപ്പാട് സ്റ്റേഷനിൽ കൊലപാതക കേസും പാലക്കാട് പുതുനഗരം, ഒല്ലൂർ, കാട്ടൂർ, മണ്ണുത്തി, തൃശൂർ ടൗൺ ഈസ്റ്റ്, കയ്പമംഗലം സ്റ്റേഷനുകളിലായി 6 വധശ്രമക്കേസുകളും 2 കവർച്ചക്കേസും 3 അടിപിടിക്കേസുകളും അടക്കം നിരവധിക്രിമിനൽ കേസുകളുണ്ട്. ബാലുവിന് കാട്ടൂർ സ്റ്റേഷനിൽ ഒരു അടിപ്പിടിക്കേസും കാട്ടൂർ, തൃശൂർ ടൗൺ ഈസ്റ്റ്, വലപ്പാട്, അന്തിക്കാട് പൊലീസ് സ്റ്റേഷനുകളിലായി ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയതിനുള്ള 4 കേസുകളുമുണ്ട്. ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്, സബ് ഇൻസ്പെക്ടർ സജിബാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, സുനിൽ, രാഗേഷ്, ഷിബിൻ, പ്രദീപ്, ഗോകുൽ ദാസ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.