
വിപ്ലവസൂര്യന്റെ അസ്തമയത്തിൽ ഒരു നാടാകെ ദുഃഖത്തിന്റെ ഇരുട്ടുപടർന്നു. വിപ്ലവ നായകന്റെ വിയോഗ വാർത്ത അറിഞ്ഞത് മുതൽ ജന്മനാടും നാട്ടുകാരും മൗനത്തിലാണ്. വിഎസ് അസുഖം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലാണ് എന്നറിഞ്ഞപ്പോൾ മുതൽ ആശങ്കയിലായിരുന്നു നാട്ടുകാർ. വിയോഗമറിഞ്ഞതോടെ തെരുവീഥികളിൽ ആദരാഞ്ജലികളർപ്പിച്ച് ബാനറും ഫ്ലക്സുകളും നിറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും വിഎസ് മാത്രം. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രമുഖരുരും സംഘടനകളും അനുശോചനമറിയിച്ചുകൊണ്ടിരിക്കുന്നു.
ജില്ലയിലെ സാംസ്കാരിക പരിപാടികളിലും യോഗങ്ങളിലും വിഎസിന്റെ സാന്നിധ്യം ആവേശമായിരുന്നു. പുന്നപ്ര — വയലാർ വാരാചരണ പരിപാടികളിലെ ആൾക്കൂട്ടത്തിനിടയിലേക്ക് വിഎസിന്റെ വാഹനം വന്നുനിൽക്കുന്നതും ഗൗരവഭാവത്തിൽ അദ്ദേഹം ഇറങ്ങി നടക്കുന്നതും ഓരോ ആലപ്പുഴക്കാരന്റെയും ഒളിമങ്ങാത്ത ഓർമ്മകളാണ്. 2019 ഒക്ടോബർ 23നാണ് വിഎസ് അവസാനമായി പുന്നപ്ര — വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ പരിപാടിയില്‍ എത്തിയത്.
ജനക്കൂട്ടത്തിനുനേരെ കൈയുയർത്തി വിഎസിന്റെ അഭിവാദ്യത്തിനും പ്രത്യേകതയുണ്ട്. ആൾക്കൂട്ടത്തെ ഇളക്കിമറിച്ചുകൊണ്ട് കേൾക്കാം തൊണ്ടപൊട്ടുമാറുച്ചത്തിൽ ഇടിമുഴക്കം പോലൊരു മുദ്രാവാക്യം. ‘‘കണ്ണേ കരളേ വിഎസേ. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ…’’ വയലാറിലെ രക്തസാക്ഷി അനുസ്മരണം വിഎസിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അവിടെ വിഎസിന്റെ വൈകാരിക സാന്നിധ്യം കണ്ടവർക്കാർക്കും മറക്കാനാകില്ല. ആലപ്പുഴയുടെ ചുവന്ന മണ്ണ് അത്രയേറെ ചേർത്തുപിടിച്ച പോരാളിയായിരുന്നു വിഎസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.