സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കർമ്മപദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ലോക സൂംബാ ദിനമായ 29ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആയിരം വിദ്യാർത്ഥികളുടെ മെഗാ സൂംബാ ഡിഡ്പ്ലേ സംഘടിപ്പിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പൊതുവിദ്യാലയങ്ങളിൽ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി തലംവരെ പഠിക്കുന്ന എല്ലാ കുട്ടികളും ദിവസവും നിശ്ചിത നേരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആവശ്യമായ അവസരമൊരുക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ എസ്‍സിഇആര്‍ടിയുടെ ഹെൽത്തി കിഡ്സ് പദ്ധതി വരുന്ന അധ്യായന വർഷം എല്ലാ സ്കൂളുകളിലും നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂൾ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകും. അപ്പർ പ്രൈമറി തലത്തിൽ ആഴ്ചയിൽ മൂന്ന് ആരോഗ്യ, കായിക വിദ്യാഭ്യാസ പീരീഡുകളിൽ കുട്ടികൾക്ക് കളികളിൽ ഏർപ്പെടാൻ ഉള്ള അവസരം ഉറപ്പാക്കും.
എട്ടാം ക്ലാസിൽ രണ്ടും ഒമ്പത്, 10 ക്ലാസുകളിൽ ഒന്നും പീരീഡ് വീതം ആരോഗ്യ, കായിക വിദ്യാഭ്യാസത്തിനായി നീക്കിവച്ചിട്ടുണ്ട്. ഈ പീരീഡുകളില്‍ കുട്ടികൾക്ക് കളിക്കാനുള്ള അവസരം നൽകണം. ഹയർസെക്കൻഡറി തലത്തിൽ ആഴ്ചയിൽ രണ്ട് പീരീഡുകൾ കായിക വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിട്ടുള്ളത് കുട്ടികൾക്ക് കളിക്കാനുള്ള അവസരമായി മാറണം. സ്കൂൾ പ്രവർത്തനത്തിലെ അവസാന പിരീഡ് എല്ലാ അധ്യാപകരും ഒത്തുചേർന്ന് കുട്ടികൾക്ക് കായിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അവസരമാക്കണം. സ്കൂളുകളിൽ സ്പോർട്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ഹൗസുകൾ തമ്മിലുള്ള ഇന്റർ ഹൗസ് /ഇന്റർ ക്ലാസ് കായിക മത്സരങ്ങൾ സംഘടിപ്പിക്കണം. ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേളയ്ക്ക് സമാനമായി സ്കൂൾ തലം മുതൽ ജില്ലാതലം വരെ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള സംഘടിപ്പിക്കും.
ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ നിർബന്ധമായും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം നിലവിലുണ്ട്. സമാനമായ നിർദേശമാണ് മുഖ്യമന്ത്രിയും നിര്‍ദേശിച്ചത്. ഇതിനായി ആരോഗ്യ, കായിക രംഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി വ്യായാമ പ്രവർത്തനങ്ങളടെ ഡിജിറ്റൽ വീഡിയോകൾ തയ്യാറാക്കും. കേരളത്തിലെ എല്ലാ കുട്ടികളും ഒരു ദിവസം ഒരേസമയം ഒരേ രീതിയിലുള്ള കായിക പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടുള്ള മാസ് കായിക പ്രവർത്തന കാമ്പയിൻ സംഘടിപ്പിക്കും. സംസ്ഥാനത്ത് മുമ്പുണ്ടായിരുന്ന സമ്പൂർണ കായികക്ഷമതാ പദ്ധതി പുനരാരംഭിക്കും. ഇതിനായി പ്രത്യേക ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ബാറ്ററി എസ്‍സിഇആര്‍ടി രൂപീകരിക്കും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പൊതുവിദ്യാലയങ്ങളിൽ കായിക പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള പ്രത്യേക ഡേ ബോർഡിങ് സ്കീം ആരംഭിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
അധിക പിന്തുണാ ക്ലാസുകള്‍ ഇന്ന് മുതല്‍
എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ‌്ജക്ട് മിനിമം നേടാത്തവർ 21 ശതമാനം ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷയെഴുതിയ 3,98,181 വിദ്യാർത്ഥികളിൽ ഒരു വിഷയത്തിലെങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ചവര്‍ 5,516 (1.6 ശതമാനം) ആണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. രാവിലെ 9.30 മുതൽ 12.30 വരെ ആയിരിക്കും ക്ലാസ്. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. 25 മുതൽ 28 വരെ പുനഃപരീക്ഷ. 30ന് ഫലം പ്രഖ്യാപിക്കും. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.