20 February 2026, Friday

Related news

February 18, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026

അഡാനിയെ രക്ഷിക്കാന്‍ തീവ്രശ്രമം: എല്‍ഐസി കൂടുതല്‍ പണമൊഴുക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2023 11:12 pm

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ട തകര്‍ച്ചയില്‍ നിന്നും അഡാനിഗ്രൂപ്പിനെ രക്ഷിക്കാൻ പൊതുമേഖലയില്‍ നിന്നും പണമൊഴുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീവ്രശ്രമം. അഡാനി എന്റര്‍പ്രൈസസ് ഓഹരികളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) 300 കോടി രൂപകൂടി നിക്ഷേപിക്കുമെന്നാണ് സൂചന. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എല്‍ഐസി അഡാനി ഗ്രൂപ്പില്‍ നിന്നും പ്രതികരണം തേടിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും നിക്ഷേപത്തിന് അന്തിമ അനുമതി.
അതേസമയം അഡാനി ഗ്രൂപ്പിന്റെ ഓഹരിവില തകര്‍ച്ച ഇന്നും തുടര്‍ന്നു. മൂന്ന് വ്യാപാര ദിനങ്ങളിലായി വിപണി മൂല്യത്തില്‍ അഡാനി നേരിട്ടത് 5.17 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്. അഡാനി എന്റര്‍പ്രൈസസ് ഒഴികെ എല്ലാ ഓഹരികളും ഇടിവ് രേഖപ്പെടുത്തി. അഡാനി ടോട്ടൽ ഗ്യാസും അഡാനിഗ്രീൻ എനർജിയും ഇന്ന് വീണ്ടും 20 ശതമാനം ഇടിഞ്ഞു. അഡാനി എന്റര്‍പ്രസസ് 4.21 ശതമാനം ഉയർന്നെങ്കിലും അഡാനി ട്രാൻസ്മിഷൻ 14.91 ശതമാനം താഴ്ന്നു.

വിവാദങ്ങള്‍ക്കിടയില്‍ അഡാനി എന്റര്‍പ്രൈസസ് എഫ്‌പിഒയുടെ രണ്ടാം ദിനത്തിലും നിക്ഷേപകരില്‍ നിന്ന് തണുപ്പന്‍ പ്രതികരണം തന്നെയായിരുന്നു. ഇതുവരെ മൂന്ന് ശതമാനത്തിന് മാത്രമാണ് ആവശ്യക്കാരെത്തിയത്. കടബാധ്യത കുറയ്ക്കുന്നതിനായി 20,000 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയില്‍ നിന്നും 40 കോടി ഡോളറിന്റെ നിക്ഷേപം അഡാനി ഉറപ്പാക്കിയിട്ടുണ്ട്. പൊതുബജറ്റിനു തൊട്ടു മുൻപു വിപണിത്തകര്‍ച്ച ഒഴിവാക്കുകയെന്നത് അഡാനിക്ക് സഹായഹസ്തമാകാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ആരോപണങ്ങളെ മതിയായ വിധം വസ്തുതാപരമായി പ്രതിരോധിക്കാന്‍ അഡാനിക്ക് ഇനിയും സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓഹരി വില ഉയര്‍ത്തിയും വ്യാജ കണക്കുകള്‍ സൃഷ്ടിച്ചും അഡാനി ഗ്രൂപ്പ് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചാണ് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ ഗൗതം അഡാനി ലോകത്തെ മൂന്നാമത്തെ ധനികനെന്ന സ്ഥാനത്തുനിന്നും എട്ടാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്.
വിവിധ അഡാനി കമ്പനികളിലായി 30,127 കോടി രൂപയുടെ ഓഹരി നിക്ഷേപം എല്‍ഐസിക്കുണ്ട്. നിലവിലെ ഓഹരിവില അനുസരിച്ച് 56,142 കോടി രൂപയാണ് നിക്ഷേപങ്ങളുടെ മൂല്യം. 

ദേശീയതയുടെ മറവില്‍ തട്ടിപ്പ് ഒളിപ്പിക്കാനാവില്ല 

വാഷിങ്ടണ്‍: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് ആരോപിച്ച അഡാനി ഗ്രൂപ്പിന് കമ്പനിയുടെ മറുപടി. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ ഒളിക്കാനാവില്ലെന്ന് ഹിൻഡൻബർഗ് പ്രതികരിച്ചു.
ഇന്ത്യയുടെ പുരോഗതി അഡാനി തടസപ്പെടുത്തുന്നു. വിദേശ രാജ്യങ്ങളിലെ ദുരൂഹമായ ഇടപാടുകളെപ്പറ്റി അഡാനി മറുപടി പറഞ്ഞിട്ടില്ല. അഡാനിഗ്രൂപ്പ് നൽകിയ 413 പേജുകളുള്ള മറുപടിയില്‍ വസ്തുതകള്‍ പറഞ്ഞിട്ടുള്ളത് 30 പേജില്‍ മാത്രമാണെന്നും ബാക്കിയുള്ളത് അപ്രസക്തമായ കോർപ്പറേറ്റ് സംരംഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. 

Eng­lish Sum­ma­ry: effort to save Adani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.