പശ്ചിമഘട്ടത്തിലെ എട്ട് തുമ്പി വർഗങ്ങൾക്ക് വംശനാശം സംഭവിച്ചതായി പഠനം. പശ്ചിമഘട്ടത്തിലുടനീളമുള്ള തുമ്പി (ഡ്രാഗൺ ഫ്ലൈ) വൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണ സംരംഭത്തിന്റെ ഭാഗമായി പൂനെയിലെ എംഐടി-വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ചരിത്രപരവും സമകാലികവുമായ ഡാറ്റയെ അടിസ്ഥാനമാക്കി പൂനെയിലെ തുമ്പി വർഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ മുമ്പ് രേഖപ്പെടുത്തിയിരുന്ന എട്ട് തുമ്പിവർഗങ്ങൾ ഇപ്പോൾ ഇല്ലെന്ന് കണ്ടെത്തി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള ഈ പഠനം ഇന്റർനാഷണൽ ജേണൽ ഓഫ് ട്രോപ്പിക്കൽ ഇൻസെക്റ്റ് സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. പങ്കജ് കൊപാർഡെ (ഫാക്കൽറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ്, എംഐടി-ഡബ്ല്യുപിയു പൂനെ), അരജുഷ് പെയ്‌റ (പിഎച്ച്ഡി സ്കോളർ), അമിയ ദേശ്പാണ്ഡെ (പൂർവ്വ വിദ്യാർത്ഥി) എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. ആസൂത്രിതമല്ലാത്ത നഗരവൽക്കരണം, വര്‍ധിച്ച ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ കാരണം പ്രാദേശികമായി ചില ഇനങ്ങൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ടാകാമെന്ന് പഠനം സൂചിപ്പിക്കുന്നു.
27 സ്പീഷീസുകളുടെ കൂട്ടിച്ചേർക്കലും പഠനത്തിൽ കണ്ടെത്തി. പശ്ചിമഘട്ടത്തിൽ നിന്നുള്ള അഞ്ച് പ്രാദേശിക സ്പീഷീസുകളുടെ സാന്നിധ്യവും പഠനം രേഖപ്പെടുത്തി. നഗരപ്രദേശങ്ങളിലെ കൊതുകുകളുടെയും കീടങ്ങളുടെയും എണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്ന നിർണായക പ്രാണി വേട്ടക്കാരാണ് തുമ്പികള്‍. ആവാസവ്യവസ്ഥയിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്. പരിസ്ഥിതി ആരോഗ്യം വിലയിരുത്തുന്നതിന് ഇവയുടെ എണ്ണം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. പങ്കജ് കൊപാർഡെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.