
ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) ത്തിന്റെ ഭാഗമായി വോട്ടർമാരുടെ പൗരത്വം പരിശോധിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദം സുപ്രീം കോടതിയുടെ മുൻകാല വിധിന്യായങ്ങൾക്ക് വിരുദ്ധം. ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം വോട്ടർമാരുടെ പൗരത്വം പരിശോധിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. എന്നാല്‍ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് ഒരു വ്യക്തിയുടെ പൗരത്വം അവസാനിപ്പിക്കുന്നതിന് തുല്യമായി കാണാനാകില്ലെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടനയുടെ 14, 19, 21, 325, 326 അനുച്ഛേദങ്ങളുടെയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ക്കും 1960ലെ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ നിയമത്തിലെ 21 എ വകുപ്പിന്റെയും നഗ്നമായ ലംഘനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കങ്ങളെന്നും എഡിആര്‍ കോടതിയെ അറിയിച്ചു.
പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല, പുതിയതായി അപേക്ഷ നല്‍കന്നവരാണ് പൗരത്വം തെളിയിക്കേണ്ടതെന്ന് വിധിച്ച 1995ലെ ലാൽ ബാബു ഹുസൈൻ കേസ് ഉള്‍പ്പെടെ മുൻ സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് പൗരത്വത്തിന്റെ പ്രഥമദൃഷ്ട്യാ തെളിവാണെന്നും അത് നിരാകരിക്കേണ്ട ബാധ്യത എതിർക്കുന്നയാളുടെ പക്കലാണെന്നും 1985 ല്‍ ഇന്ദർജിത് ബറുവ കേസിലും സുപ്രീം കോടതി വിധിച്ചിരുന്നു.
അതേസമയം 2003ന് ശേഷമുള്ള വോട്ടർമാരിലേക്ക് അവരുടെ പ്രായവും പൗരത്വവും ഉൾപ്പെടെ യോഗ്യത തെളിയിക്കേണ്ട ഉത്തരവാദിത്തം എസ്ഐആറിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമത്തിയിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളും പ്രകാരം സ്ഥാപിതമായ പ്രക്രിയ പുതിയ ഡോക്യുമെന്റേഷൻ ആവശ്യകതകളും പുതിയ എണ്ണൽ ഫോമും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് കമ്മിഷൻ വിശദീകരിച്ചിട്ടില്ലെന്നും എഡിആര്‍ ചൂണ്ടിക്കാട്ടുന്നു.
ആധാറും റേഷൻ കാർഡുകളും സ്വീകാര്യമായ രേഖകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനെ അസംബന്ധം എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. പാസ്‌പോർട്ടുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, സ്ഥിര താമസ രേഖകൾ എന്നിവയ്ക്കായി അപേക്ഷിക്കുമ്പോൾ ആധാർ വ്യാപകമായി അംഗീകരിക്കപ്പെടുന്നുവെന്നും എഡിആര്‍ വാദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഷ്കരണം തിടുക്കത്തിൽ നടത്തേണ്ടതിന്റെ കാരണം ന്യായീകരിക്കുന്നതിൽ കമ്മിഷന്‍ പരാജയപ്പെട്ടുവെന്നും ഇത് സംസ്ഥാനത്തെ വോട്ടർമാരോടുള്ള ഗുരുതരമായ വഞ്ചനയാണെന്നും എഡിആര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
എസ്‌ഐആർ വലിയൊരു വിഭാഗം വോട്ടർമാരുടെ അവകാശം നിഷേധിക്കപ്പെടാന്‍ ഇടയാക്കും. വിദേശ പൗരന്മാരെയോ അനധികൃത കുടിയേറ്റക്കാരെയോ പട്ടികയിൽ ഉൾപ്പെടുത്തിയതായുള്ള പരാതികളെപ്പറ്റി ഒരു വിവരവും കമ്മിഷൻ നൽകിയിട്ടില്ല. രാജ്യത്തെ നിഷ്‌പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസപ്പെടുത്താന്‍ മാത്രമേ എസ്ഐആര്‍ ഉപകരിക്കൂ എന്നും എഡിആര്‍ പറയുന്നു.
നാളെയാണ് സുപ്രീം കോടതി ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.