
പണം നൽകുന്ന ആർക്കും വെരിഫിക്കേഷൻ ബാഡ്ജ് (ബ്ലൂ ടിക്) നൽകുന്ന ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിനെതിരെ യൂറോപ്യൻ യൂണിയന്റെ ശക്തമായ നീക്കം. ഡിജിറ്റൽ സർവീസസ് ആക്ട് ലംഘിച്ചുവെന്ന് കാട്ടി എക്സ് പ്ലാറ്റ്‌ഫോമിന് 120 മില്യൺ യൂറോ പിഴ ചുമത്തി. ശരിയായ തിരിച്ചറിയൽ പരിശോധനകളില്ലാതെ പണം നൽകുന്നവർക്കെല്ലാം വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്നത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ കണ്ടെത്തി.
2022ൽ മസ്ക് എക്സ് ഏറ്റെടുത്തതിന് പിന്നാലെയാണ് സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ വെരിഫിക്കേഷൻ നൽകുന്ന രീതി ആരംഭിച്ചത്. ഇത് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത തകർക്കുന്നുവെന്നും വ്യാജ അക്കൗണ്ടുകൾ തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്നുവെന്നും യൂറോപ്യൻ യൂണിയൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഐഡന്റിറ്റി ഉറപ്പുവരുത്താതെ ബ്ലൂ ടിക് വിൽക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് കമ്മീഷന്റെ നിലപാട്.
നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താൻ എക്സ് ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കമ്പനി യൂറോപ്യൻ കമ്മീഷന് സമർപ്പിച്ചു. ഇവ അവലോകനം ചെയ്ത ശേഷം മാത്രമേ ഉപരോധങ്ങളിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പിഴ നൽകേണ്ടി വരുമെന്നും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.