18 January 2026, Sunday

തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സമിതി
ബജറ്റ് വിഹിതം ഉയര്‍ത്തണം
Janayugom Webdesk
ന്യൂഡല്‍ഹി
August 4, 2023 10:06 pm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി. പദ്ധതിയുടെ ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നും, ഓരോ അഞ്ച് വര്‍ഷത്തിലും വേതനം ആനുപാതികമായി ഉയര്‍ത്തണമെന്നും സമിതി നിര്‍ദേശം നല്‍കി. കേന്ദ്ര ഗ്രാമീണ വികസന സെക്രട്ടറി അമര്‍ജിത് സിന്‍ഹ അധ്യക്ഷനായ സമിതിയാണ് വേതനം വര്‍ധയ്ക്കും ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്തതെന്ന് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികള്‍ക്ക് എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഉചിതമായ വര്‍ധന വരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും സമിതി അഭിപ്രായപ്പെട്ടു.

ഗ്രാമീണ‑കര്‍ഷിക മേഖലയില്‍ നല്‍കുന്ന വേതനം വ്യവസായ മേഖലയില്‍ നല്‍കുന്ന വേതനത്തെക്കാള്‍ കുറവാണെന്ന് സമിതിയിലെ വിദഗ്ധ അംഗം ചൂണ്ടിക്കാട്ടി. കാര്‍ഷിക രംഗത്ത് വേതനം വര്‍ധിപ്പിക്കുക വഴി ഉല്പാദനം വര്‍ധിക്കുമെന്നും, പണപ്പെരുപ്പത്തിന്റെ ആഘാതം മറികടക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. വേതനം വര്‍ധിക്കുന്നത് ഗ്രാമീണ മേഖലയില്‍ ഉപഭോഗം ഉയരാന്‍ കാരണമാകും.ഗ്രാമങ്ങളില്‍ ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ്) അനുസരിച്ചുള്ള വേതനം കാര്‍ഷിക മേഖലയില്‍ ഉറപ്പുവരുത്തണം. ഉപഭോക്തൃ വില സൂചിക തൊഴിലാളികളുടെ വേതനത്തില്‍ പ്രതിഫലിക്കുന്നതായും സമിതി വിലയിരുത്തി.

തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ ആവശ്യകത ഉയര്‍ത്തുമെന്ന് റേറ്റിങ്സ് ഇന്ത്യ മുഖ്യ സാമ്പത്തികവിദഗ്ധന്‍ ഡി കെ പന്ത് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസ കണക്ക് അനുസരിച്ച് 60,000 കോടി രൂപ വകയിരുത്തിയ ബജറ്റ് വിഹിതത്തില്‍ നിന്ന് 58 ശതമാനം തുകയാണ് ഇതുവരെ വിനിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Eng­lish Sum­ma­ry: employ­ment wage should be increased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.