22 January 2026, Thursday

ഇപിഎഫ് ആനുകൂല്യം: അപേക്ഷകള്‍ കൂട്ടത്തോടെ നിരസിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2024 10:04 pm

കാലാവധി പൂര്‍ത്തിയായവരുടെ ഇപിഎഫ് നിക്ഷേപം നല്‍കാതെ എംപ്ലോയീസ് പ്രോവിഡന്റ് ഒര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ‌തൊഴിലാളികളെ ദ്രോഹിക്കുന്നു. തൊഴിലാളികളുടെ ക്ലെയിം വ്യാപകമായി നിരസിക്കുന്നതായാണ് റിപ്പോര്‍ട്ട് 2022–23 സാമ്പത്തിക വര്‍ഷം മൂന്നിലാെന്ന് അപേക്ഷകളില്‍ മാത്രമാണ് അധികൃതര്‍ തീര്‍പ്പുകല്പിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017–18 സാമ്പത്തിക വര്‍ഷം സെറ്റില്‍മെന്റ് ക്ലെയിം നിരക്ക് 13 ശതമാനമായിരുന്നത് 2022–23 ല്‍ 34 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയില്‍ ചേരുന്ന അംഗങ്ങളുടെ സര്‍വീസ് കാലാവധിക്ക്ശേഷം ആനുകൂല്യം ലഭിക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഇപിഎഫ്ഒ അധികൃതര്‍ വ്യാപകമായി നിരസിക്കുകയാണ്. 

കേന്ദ്ര തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തൊഴിലാളികളുടെ ആനുകൂല്യം നിഷേധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
29 കോടി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതിയില്‍ 6.8 കോടി സജീവ അംഗങ്ങളാണുള്ളത്. 78,00,000 കോടി രൂപ ഫണ്ട് നിലവിലുണ്ടായിട്ടും വിരമിക്കുന്ന ജീവനക്കാരെ വിവിധ കാരണങ്ങള്‍ നിരത്തി ആനുകൂല്യം നല്‍കാതെ വട്ടം ചുറ്റിക്കുകയാണ്. 20 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും 15,000 രൂപ വേതനം ലഭിക്കുന്നവര്‍ ഇപിഎഫ്ഒ പദ്ധതി അനുസരിച്ച് 12 ശതമാനം തുക വിഹിതമായി അടയ്ക്കുകയും വേണം. ഇങ്ങനെ തൊഴിലാളിയും സ്ഥാപനവും നല്‍കുന്ന വിഹിതമാണ് സര്‍വീസ് കാലാവധിക്കുശേഷം ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. 

2018–19 ല്‍ 18.2 ശതമാനം അപേക്ഷകളാണ് അധികൃതര്‍ നിഷേധിച്ചത്. 2019–20 ല്‍ ഇത് 24.1 ശതമാനവും 2020–21 ല്‍ 30.8 ആയും 2021–22 ല്‍ 35.2 ശതമാനമായും ഉയര്‍ന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്ന സമ്പ്രദായം നിലവില്‍ വന്നശേഷം നിരസിക്കല്‍ ഏറിവരുന്നതായി ഇഫിഎഫ്ഒ ബോര്‍ഡിലെ ട്രസ്റ്റംഗം പ്രതികരിച്ചു. ആധാറിലെ പേര്, അക്കൗണ്ട് വിവരങ്ങളിലെ പിശക് എന്നിവ പ്രകാരമാണ് അപേക്ഷ നിരസിക്കല്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി ഓഫിസുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഹെല്‍പ്ഡസ്ക് വഴി അപേക്ഷ സ്വീകരിക്കുന്ന സമയത്തുണ്ടാകുന്ന പിശകുകളും അപേക്ഷ നിരസിക്കല്‍ തോത് വര്‍ധിക്കാന്‍ ഇടവരുത്തുന്നു. ഈ മാസം ഏഴിനാണ് വിരമിക്കല്‍ ആനുകൂല്യം യഥാസമയം ലഭിക്കാത്തതിനെത്തുടര്‍ന്ന് പി ശിവരാമന്‍ എന്ന ടയര്‍കമ്പനി തൊഴിലാളി ഇഫിഎഫ്ഒ ഓഫിസില്‍ ആത്മഹത്യ ചെയ്തത്. ശിവരാമന് യഥാസമയം വിരമിക്കല്‍ ആനുകൂല്യം ലഭിക്കാത്ത സംഭവം അന്വേഷിച്ചുവരുന്നതായി ഇപിഎഫ്ഒ അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: EPF Ben­e­fit: Mass rejec­tion of applications

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.