22 February 2026, Sunday

Related news

February 18, 2026
February 15, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 2, 2026
February 1, 2026
December 21, 2025
December 20, 2025

എപ്സ്റ്റീൻ ബന്ധം: കേന്ദ്രമന്ത്രിയും കുരുക്കില്‍

ഹർദീപ് സിങ് പുരിക്ക് തിരിച്ചടിയായി പുതിയ ഇമെയിൽ രേഖകൾ
Janayugom Webdesk
ന്യൂഡൽഹി
February 1, 2026 9:09 pm

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ ഔദ്യോഗിക ഫയലുകൾ പുറത്ത്. ഇരുവരും തമ്മിലുള്ള ഇമെയിൽ കൈമാറ്റങ്ങളും കൂടിക്കാഴ്ചകളും സാധൂകരിക്കുന്ന നിർണായക രേഖകളാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. എപ്സ്റ്റീനുമായി യാതൊരു ബന്ധവുമില്ലെന്ന ബിജെപിയുടെ നേരത്തെയുള്ള വാദങ്ങൾ ഇതോടെ പ്രതിരോധത്തിലായി. കഴി‍ഞ്ഞദിവസം പ്രധാനമന്ത്രി മോഡിയുടെ പേരുള്‍പ്പെടുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. 

2014 ജൂൺ മുതൽ 2017 ജൂൺ വരെയുള്ള മൂന്ന് വർഷത്തെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഹർദീപ് പുരി അന്ന് നയതന്ത്രജ്ഞനായി ന്യൂയോർക്കിലെ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന സമയമായിരുന്നു ഇത്. ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാനുമായി പുരിയെ പരിചയപ്പെടുത്തിയത് എപ്സ്റ്റീൻ ആണെന്ന് ഇമെയിലുകൾ വ്യക്തമാക്കുന്നു. സിലിക്കൺ വാലിയിലെ നിക്ഷേപകരെ ഹർദീപ് പുരിയുമായി ബന്ധിപ്പിക്കാൻ എപ്സ്റ്റീൻ ശ്രമിച്ചതായും രേഖകൾ കാണിക്കുന്നു.
2014 നവംബറിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് പുരി എപ്സ്റ്റീന് വിശദമായ ഇമെയിൽ അയച്ചിരുന്നു. മോഡി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതികളെക്കുറിച്ചും അദ്ദേഹം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. എപ്സ്റ്റീന്റെ ന്യൂയോർക്കിലെ വസതിയിൽ വെച്ച് കുറഞ്ഞത് മൂന്ന് തവണയെങ്കിലും പുരി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എപ്സ്റ്റീന്റെ സഹായി വഴി ഷെഡ്യൂൾ ചെയ്തതായിരുന്നു ഈ കൂടിക്കാഴ്ചകള്‍. 

വാർത്തകളോട് പ്രതികരിച്ച ഹർദീപ് പുരി, എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാൽ ആ കൂടിക്കാഴ്ചകൾ ജോലിയുമായി ബന്ധപ്പെട്ടവ മാത്രമാണെന്നും പരിമിതമായ എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, ഇന്ത്യയുടെ ബിസിനസ്സ് സാധ്യതകൾക്കായി വാദിക്കുകയായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എപ്സ്റ്റീന്റെ ദ്വീപിനെക്കുറിച്ച് ഇമെയിലിൽ പരാമർശിച്ചത് ദ്വീപ് സന്ദർശിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഈ വിഷയം ഉയർന്നപ്പോൾ എപ്സ്റ്റീന്റെ കത്തുകളിൽ പുരിയുടെ പേര് വെറുതെ ഉൾപ്പെടുത്തിയതാണെന്നും യഥാർത്ഥ ബന്ധമില്ലെന്നും അമിത് മാളവ്യ അടക്കമുള്ള ബിജെപി വക്താക്കൾ വാദിച്ചിരുന്നു. 2014‑ൽ ബിജെപിയിൽ ചേർന്ന ഹർദീപ് പുരി 2017 സെപ്റ്റംബറിലാണ് മന്ത്രിയായി ചുമതലയേൽക്കുന്നത്. നിലവിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.