24 January 2026, Saturday

Related news

January 23, 2026
January 12, 2026
January 10, 2026
January 3, 2026
December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025

ഇഎസ്ഐ ശമ്പള പരിധി: കേന്ദ്രവും തൊഴിലുടമകളും ഒരു തട്ടിൽ

ബേബി ആലുവ
കൊച്ചി
July 23, 2023 9:52 pm

ഇഎസ്ഐയിൽ അംഗമാകാനുള്ള ശമ്പളത്തിന്റെ പരിധി വർധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. അതേസമയം, ഇക്കാര്യത്തിലുള്ള തൊഴിലുടമകളുടെ നിർദ്ദേശമപ്പാടെ അംഗീകരിക്കാനുള്ള നീക്കവുമുണ്ട്.
നിലവിൽ, ഒരു തൊഴിലാളിക്ക് ഇഎസ്ഐയിൽ അംഗമാകുന്നതിന് നിഷ്കർഷിച്ചിരിക്കുന്ന ശമ്പളത്തിന്റെ പരിധി 21,000 രൂപയാണ്.
2014 ൽ 25,000 രൂപയായി ഉയർത്താൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും 2017‑ൽ വിജ്ഞാപനമിറക്കിയത് 21,000 രൂപയായി വെട്ടിക്കുറച്ചുകൊണ്ടായിരുന്നു. ഈ പരിധി 45,000 രൂപയാക്കി ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിനോട് ശക്തിയായ എതിർപ്പാണ് തൊഴിലുടമകൾക്ക്. അതേ നിലപാടാണ് സർക്കാരിനും. ഏറ്റവും കൂടിയാൽ 25,000 രൂപ. അതിനപ്പുറത്തേക്ക് ഒരു കാരണവശാലും പരിധി ഉയർത്താനാവില്ലന്നാണ് കേന്ദ്രത്തിന്റെയും തൊഴിലുടമകളുടെയും യോജിച്ച നിലപാട്.
ആവശ്യമായ പരിശോധനകൾ നടത്തി റിപ്പോർട്ട് നൽകാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നെങ്കിലും അത് പ്രഹസനമാകാനാണ് സാധ്യത. സർക്കാരിന്റെയും തൊഴിലുടമകളുടെയും ഹിതമനുസരിച്ചുള്ള റിപ്പോർട്ടാവും സമിതി സമർപ്പിക്കുകയെന്നാണ് വാർത്തകൾ. നാളെയാണ് ഡൽഹിയിൽ ബോർഡ് യോഗം.
ശമ്പള പരിധി ഉയർത്തുക എന്നതോടൊപ്പം, നേരത്തേ ഇഎസ്ഐയിൽ അംഗത്വമെടുത്ത ഒരു തൊഴിലാളി പിന്നീടുണ്ടായ ശമ്പള വർധനയുടെ പേരിൽ പദ്ധതിയിൽ നിന്ന് പുറത്താകാതിരിക്കുക എന്നതും തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മുഖ്യമായ ആവശ്യമാണ്. ശമ്പളവർദ്ധനവിന് അർഹനായാലും ആജീവനാന്തം ഇഎസ്ഐ യിൽ തുടരാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇതിനാവശ്യമായ നിയമനടപടികൾക്ക് കാലതാമസമുണ്ടാകുമെന്ന സാങ്കേതിക തടസം അധികൃതരിൽ നിന്നുണ്ടാവും എന്ന് ബോധ്യമുള്ളതിനാലാണ്, അടിയന്തര പ്രശ്നപരിഹാരം എന്ന നിലയിൽ പരിധി 45,000 രൂപയാക്കുക എന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. 1952‑ൽ ഇഎസ്ഐ പദ്ധതി തുടങ്ങുമ്പോൾ നിശ്ചയിച്ചിരുന്ന ശമ്പള പരിധി 400 രൂപയാണ്. ശമ്പള വർധനയുണ്ടായി എന്ന കാരണം കൊണ്ട് 2017 നു ശേഷം 38 ലക്ഷത്തിലധികം പേരാണ് ഇഎസ്ഐ യിൽ നിന്ന് പുറത്തായത്. ആ സ്ഥിതി ആവർത്തിക്കാതിരിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

Eng­lish Sum­ma­ry: ESI Salary Lim­it: Cen­ter and Employ­ers at One Floor
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.