5 March 2026, Thursday

Related news

February 19, 2026
February 17, 2026
January 31, 2026
January 14, 2026
January 8, 2026
January 4, 2026
December 9, 2025
November 28, 2025
November 14, 2025
November 11, 2025

ഗർഭഛിദ്ര ഗുളികയുടെ ഉപജ്ഞാതാവ് എറ്റിയെൻ എമിൽ ബൗലിയു അന്തരിച്ചു

Janayugom Webdesk
റോം
June 1, 2025 2:17 pm

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഗർഭഛിദ്ര മാർഗം സാധ്യമാക്കിയ പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഡോ. എറ്റിയെൻ‑എമിൽ ബൗലിയു(98) അന്തരിച്ചു. പാരീസിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഓറൽ മരുന്നായ RU-486 (മിഫെപ്രിസ്റ്റോൺ) വികസിപ്പിച്ചതിലൂടെയാണ് ഡോ. ബൗലിയു ആഗോള ശ്രദ്ധ നേടിയത്. ഡോക്ടറും ഗവേഷകനുമായിരുന്ന ബൗലിയു, സ്റ്റിറോയിഡ് ഹോർമോണുകളെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള പഠനങ്ങളിലൂടെ ശാസ്ത്രീയ, വൈദ്യശാസ്ത്ര, സാമൂഹിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തി. 1926 ഡിസംബർ 12‑ന് സ്ട്രാസ്ബർഗിൽ എറ്റിയെൻ ബ്ലം എന്ന പേരിൽ ജനിച്ച അദ്ദേഹം, തന്റെ 15-ാം വയസ്സിൽ നാസി അധിനിവേശത്തിനെതിരായ ഫ്രഞ്ച് ചെറുത്തുനിൽപ്പിൽ ചേർന്നപ്പോഴാണ് “എമൈൽ ബൗലിയു” എന്ന പേര് സ്വീകരിച്ചത്. 1955‑ൽ വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റും എട്ട് വർഷത്തിന് ശേഷം ശാസ്ത്രത്തിൽ ഡോക്ടറേറ്റും അദ്ദേഹം നേടി.

ബിരുദാനന്തരത്തിന് അമേരിക്കയിലേക്ക് പോയ ബൗലിയു, അവിടെ ഡോ. ഗ്രിഗറി പിൻകസിനൊപ്പം ലൈംഗിക ഹോർമോണുകളെക്കുറിച്ച് പഠനം നടത്തി. ഫ്രാൻസിൽ തിരിച്ചെത്തിയ ശേഷം, ബീജസങ്കലനത്തിന് ശേഷം ഗർഭാശയത്തിൽ അണ്ഡം സ്ഥാപിക്കുന്നതിന് അത്യാവശ്യമായ പ്രൊജസ്ട്രോൺ എന്ന ഹോർമോണിന്റെ പ്രവർത്തനം തടയുന്നതിനുള്ള ഒരു മാർഗം അദ്ദേഹം വികസിപ്പിച്ചു. ഈ കണ്ടെത്തൽ പത്ത് വർഷത്തിനുള്ളിൽ ഗർഭഛിദ്ര ഗുളിക വികസിപ്പിക്കാൻ സഹായകമായി. എന്നിരുന്നാലും, ഈ ഗുളികയുടെ കണ്ടുപിടുത്തം അദ്ദേഹത്തിന് കടുത്ത വിമർശനങ്ങളും ഭീഷണികളും വരുത്തിവെച്ചു. ഗർഭഛിദ്രത്തെ എതിർക്കുന്നവരിൽ നിന്ന് അദ്ദേഹത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. ഒടുവിൽ 1988‑ൽ ഈ ഗുളികയുടെ വിൽപ്പനയ്ക്ക് അംഗീകാരം ലഭിച്ചു. 2008‑ൽ, അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളെ തിരിച്ചറിയുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനുമായി അദ്ദേഹം ‘ഇൻസ്റ്റിറ്റ്യൂട്ട് ബൗലിയു’ സ്ഥാപിച്ചു. 1996 മുതൽ 2002 വരെ ലൈഫ് സയൻസസ് ആൻഡ് ഹെൽത്ത് സംബന്ധിച്ച ദേശീയ ഉപദേശക സമിതിയിൽ അംഗമായിരുന്ന ഡോ. ബൗലിയുവിന് ഫ്രാൻസിലും വിദേശത്തും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.