11 December 2025, Thursday

Related news

December 4, 2025
September 18, 2025
July 28, 2025
July 20, 2025
July 5, 2025
June 16, 2025
June 13, 2025
June 5, 2025
October 5, 2024
September 22, 2024

ലക്ഷദ്വീപില്‍ കേന്ദ്രത്തിന്റെ കുടിയൊഴിപ്പിക്കല്‍

കെ രംഗനാഥ്
മിനിക്കോയ് (ലക്ഷദ്വീപ്)
March 28, 2024 10:48 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടയില്‍ ലക്ഷദ്വീപിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കുന്നു. പിടിച്ചെടുക്കുന്ന ഭൂമി ഗുജറാത്തിലെ ടൂറിസം കോര്‍പറേറ്റായ ആവേഗിനു കൈമാറിക്കൊണ്ടിരിക്കുകയാണ്.
അഗത്തിദ്വീപില്‍ തുടങ്ങിയ ഭൂമി പിടിച്ചെടുക്കല്‍ ആള്‍പ്പാര്‍പ്പുള്ള മിനിക്കോയ്, കവരത്തി, കല്പേനി, കില്‍ത്താന്‍ ദ്വീപുകളിലേക്കും വ്യാപിപ്പിച്ചു. കല്പേനിയില്‍ ഇപ്പോള്‍ത്തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പുത്രന്‍ ജയ്ഷായുടെ ഒരു ആഡംബര റിസോര്‍ട്ട് സമുച്ചയം പ്രവര്‍ത്തിക്കുന്നുണ്ട്. ദ്വീപുനിവാസികളില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ സ്ഥാപിച്ച ഈ റിസോര്‍ട്ടിലെ ഒരു മുറിക്ക് പ്രതിദിനം അരലക്ഷം രൂപയാണ് വാടക. ഭൂമി പിടിച്ചെടുക്കുക മാത്രമല്ല അവരുടെ ജീവനോപാധികളായ വള്ളങ്ങള്‍, വലകള്‍, മത്സ്യസംഭരണത്തിനും മത്സ്യം ഉണക്കുന്നതിനുമുള്ള ഷെഡ്ഡുകള്‍ എന്നിവയും വ്യാപകമായി നശിപ്പിക്കുന്നു. മത്സ്യബന്ധനമാണ് ദ്വീപുനിവാസികളുടെ പ്രധാന ജീവിതമാര്‍ഗം.

കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ എന്ന പേരിലാണ് ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ തലമുറകളായി ദ്വീപുനിവാസികള്‍ പട്ടയത്തോടെ പോക്കുവരവ് ചെയ്ത് കൈവശം വച്ചിരിക്കുന്ന ഭൂമികളെയാണ് ലക്ഷദ്വീപ് ഭരണകൂടം കയ്യേറ്റ ഭൂമികളായി ചാപ്പകുത്തുന്നതെന്ന് സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി ടി നജുമുദ്ദീന്‍ കുറ്റപ്പെടുത്തി. പൊതു താല്പര്യം പ്രമാണിച്ചാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ പിടിച്ചെടുക്കുന്ന ഭൂമി കൈമാറുന്ന സ്വകാര്യ ടൂറിസം കോര്‍പറേറ്റ് സ്ഥാപനമായ ആവേഗിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മോഡിയുടെ വത്സലശിഷ്യനുമായ ഗുജറാത്തുകാരന്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപ് അഡ്മിനിസ്ട്രേറ്ററായതോടെയാണ് ജനങ്ങള്‍ക്കെതിരായ മര്‍ദന നടപടികള്‍ മൂര്‍ച്ഛിച്ചതെന്ന് നജുമുദീന്‍ പറഞ്ഞു.

കൈവശ ഭൂമിക്കാര്‍ക്ക് നോട്ടീസുപോലും നല്‍കാതെയാണ് കുടിയൊഴിപ്പിക്കല്‍. വള്ളങ്ങളും വലകളും വ്യാപകമായി നശിപ്പിക്കുന്നു. എതിര്‍ക്കുന്നവരെ കള്ളക്കേസുകളില്‍ കുടുക്കുന്നു. കൈവശ ഭൂമിയുടെ പട്ടയം റദ്ദാക്കിയശേഷമുള്ള ഭൂമി പിടിച്ചെടുക്കലും ധാരാളം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങളും മീന്‍ ഉണക്കുന്ന ഷെഡ്ഡുകളും രായ‌്ക്കുരാമാനം അഗ്നിക്കിരയാക്കുന്നു. ഒഴിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായി അഗത്തി ദ്വീപിലെ ഏക്കര്‍ കണക്കിനു ഭൂമിയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം പിടിച്ചെടുത്ത് ടൂറിസം കമ്പനിക്ക് കൈമാറിയത്.
അതേസമയം പട്ടയ ഭൂമികളെ കയ്യേറ്റ ഭൂമികളായി മുദ്രകുത്തി പിടിച്ചെടുക്കുന്നതിനാല്‍ സ്വന്തം ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ടതുമൂലം തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും വലിച്ചെറിപ്പെട്ട ദരിദ്രരായ ദ്വീപുനിവാസികള്‍ക്ക് നഷ്ടപരിഹാരം പോലും നിഷേധിക്കുന്നു.
അഗത്തിയിലെ 40 ശതമാനവും മത്സ്യത്തൊഴിലാളികളാണ്. ദ്വീപിലെ 70 ശതമാനം പേരും മത്സ്യബന്ധനംകൊണ്ട് ഉപജീവനം കഴിക്കുന്നവര്‍. കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ക്രൂരമായ ഈ നടപടികള്‍ മൂലം ശാന്തമായ ദ്വീപസമൂഹത്തില്‍ പട്ടിണി വിരുന്നുവന്നു തുടങ്ങിയിരിക്കുന്നുവെന്നാണ് അഗത്തി ദ്വീപ് മത്സ്യോല്പന്ന മത്സ്യോപകരണ സഹകരണ സംഘം പ്രസിഡന്റ് ആബ്ദുല്‍ നാസര്‍ പറയുന്നത്.

Eng­lish Sum­ma­ry: Evac­u­a­tion of Cen­ter in Lakshadweep

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.