
നോർവേ മുൻ പ്രധാനമന്ത്രി തോർബ്ജോൺ ജാഗ്ലാൻഡിനെതിരെ അതിതീവ്ര അഴിമതി കുറ്റത്തിന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് നടപടി. എപ്സ്റ്റീൻ രേഖകൾ പുറത്തുവിട്ടതിന് പിന്നാലെ ജാഗ്ലാൻഡിന് ലഭിച്ച സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് നോർവീജിയൻ സാമ്പത്തിക കുറ്റകൃത്യ വിഭാഗമായ ഒകോക്രിം അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. നോർവേ പ്രധാനമന്ത്രി (1996–1997), നോബൽ കമ്മിറ്റി ചെയർമാൻ (2009–2015), കൗൺസിൽ ഓഫ് യൂറോപ്പ് സെക്രട്ടറി ജനറൽ (2009–2019) എന്നീ പദവികൾ വഹിച്ചിരുന്ന കാലയളവിലെ ഇടപാടുകളാണ് നിരീക്ഷണത്തിലുള്ളത്.
അന്താരാഷ്ട്ര സംഘടനാ തലവൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിയമപരിരക്ഷ എടുത്തുമാറ്റാൻ വിദേശകാര്യ മന്ത്രാലയം കൗൺസിൽ ഓഫ് യൂറോപ്പിനോട് ആവശ്യപ്പെട്ടു. വസ്തുതകൾ പുറത്തുവരാൻ നിയമപരിരക്ഷ തടസ്സമാകരുതെന്ന് വിദേശകാര്യമന്ത്രി എസ്പെൻ ബാർത്ത് ഐഡെ പറഞ്ഞു. എപ്സ്റ്റീന്റെ ന്യൂയോർക്കിലെയും പാരീസിലെയും വസതികളിൽ ജാഗ്ലാൻഡ് സന്ദർശനം നടത്തിയിരുന്നതായും സാമ്പത്തിക സഹായം തേടിയിരുന്നതായും രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ സ്വത്തുക്കൾ വാങ്ങുന്നതിനായി ബാങ്കുകളിൽ നിന്നാണ് താൻ വായ്പയെടുത്തതെന്നാണ് ജാഗ്ലാൻഡിന്റെ വാദം. എപ്സ്റ്റീനുമായി ബന്ധം നിലനിർത്തിയത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പാളിച്ചയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.