കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാവുന്നത് മികവിന്റെ വലിയ മാറ്റങ്ങളാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2025–26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കും മുമ്പ് പൂർണമായി വിതരണം ചെയുന്നതിനുള്ള നടപടികൾ, സ്കൂൾ തുറക്കുന്ന ദിവസം മുതൽ യൂണിഫോമിൽ വരുന്നതിനായി അവധിക്കാലത്ത് തന്നെ യൂണിഫോം തുണിത്തരങ്ങളുടെ വിതരണം, സ്കൂളുകളിലെ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി നിരവധി ഗുണപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സാധ്യമാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ സൂക്ഷ്മവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളിലൂടെ മികച്ച പദ്ധതികൾ സ്കൂളുകളിൽ നടപ്പിലാക്കാൻ കഴിയുന്നതായും ഇന്ത്യയിൽ ഏറ്റവുമധികം പശ്ചാത്തല സൗകര്യമുള്ള വിദ്യാലയങ്ങൾ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
629 കോടി രൂപയാണ് കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത്. ഈ വർഷം 6841 സ്കൂളുകളിലെ 9.33 ലക്ഷം വിദ്യാർത്ഥികൾക്ക് രണ്ട് ജോഡി യൂണിഫോമുകൾ ലഭ്യമാക്കും. ഇതിനായി 40 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് ഉപയോഗപ്പെടുത്തിയത്. സ്കൂൾ വിദ്യാർത്ഥികൾക്കും കൈത്തറി തൊഴിലാളികൾക്കും ഒരു പോലെ സഹായകമാകുന്ന പദ്ധതിയാണിത്. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്ന കൈത്തറി വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. സർക്കാർ എൽപിഎസ് കുളത്തൂർ, എൽപിഎസ് ആലംകോട്, യുപിഎസ് ചന്തവിള, യുപിഎസ് കഠിനംകുളം, എൽപിഎസ് കുളത്തൂർ സ്കൂളുകളിലെ വിദ്യാർത്ഥികൾ മന്ത്രിമാരിൽ നിന്നും യൂണിഫോം ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി.
അടുത്ത അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് ഒന്നര മാസം മുമ്പ് യൂണിഫോം വിതരണം ആരംഭിക്കുന്നു എന്നത് ചരിത്ര സംഭവമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സർക്കാർ സ്കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അതേസമയം എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും കൈത്തറി യൂണിഫോം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ജോഡി കൈത്തറി യൂണിഫോം തുണി 42 വ്യത്യസ്ത കളർ കോഡുകളിലാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.