
കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ആറുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ചില താമസക്കാർ മുകളിലത്തെ നിലകളിൽ നിന്ന് ചാടിയതായും റിപ്പോർട്ടുകളുണ്ട്. കത്തിക്കരിഞ്ഞ നിലയിലുള്ള മൂന്ന് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരെല്ലാം ഏഷ്യൻ, ആഫ്രിക്കൻ വംശജരാണെന്നാണ് പ്രാഥമിക വിവരം.
റിഗ്ഗായിലുണ്ടായ ദാരുണമായ തീപിടുത്തത്തിന് പിന്നാലെ, കെട്ടിട ഉടമകളോട് അഗ്നി സുരക്ഷാ ചട്ടങ്ങളും പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ആവശ്യപ്പെട്ടു. എല്ലാ വഴികളിലൂടെയും തടസ്സങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പാർട്ടീഷനുകളുടെയോ അനധികൃത അപ്പാർട്ട്മെന്റ് ഉപവിഭാഗങ്ങളുടെയോ ഉപയോഗം നിരോധിക്കുന്നതിന്റെയും തീപിടുത്ത സാധ്യത ഗണ്യമായി വർധിപ്പിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളുടെ അനുചിതമായ കൂട്ടിച്ചേർക്കലോ നീട്ടലോ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം വകുപ്പ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.