12 February 2026, Thursday

Related news

February 9, 2026
January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025

ബലാത്സംഗ കേസില്‍ പ്രവാസി ബിജെപി നേതാവ് കുറ്റക്കാരന്‍

13 ബലാത്സംഗക്കേസുകള്‍ ഉള്‍പ്പെടെ 39 കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി 
Janayugom Webdesk
മെല്‍ബണ്‍
April 25, 2023 7:10 pm

അഞ്ച് കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത കേസില്‍ പ്രവാസി ബിജെപി നേതാവ് കുറ്റക്കാരന്‍.
രാഷ്ട്രീയ ബന്ധമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖനായ ഡാറ്റാ വിദഗ്ധന്‍ ബാലേഷ് ധന്‍ഖറാണ് പ്രതി. ഇയാള്‍ അഞ്ച് കൊറിയന്‍ സ്ത്രീകളെ കെണിയിലാക്കി മയക്കുമരുന്ന് നല്‍കി തളര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന് സിഡ്‌നി ഡൗണിങ് സെന്ററിലെ ജില്ലാ കോടതി ജൂറി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ ബിജെപിയുടെ ഓവര്‍സീസ് ഫ്രണ്ട്സിന്റെ തലവനായിരുന്നു ധന്‍ഖര്‍.

ധന്‍ഖര്‍ തന്റെ ലൈംഗികാതിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഒക്ടോബറില്‍ പോലീസ് ധന്‍ഖറിന്റെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയപ്പോള്‍, അയാള്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ 47 വീഡിയോകള്‍ കണ്ടെത്തിയിരുന്നു. അവരില്‍ ചിലര്‍ അബോധാവസ്ഥയിലായിരുന്നു. ബലാത്സംഗ വീഡിയോകള്‍ ഫോള്‍ഡറുകളായി ക്രമീകരിച്ചിരുന്നു. ഓരോന്നിനും ഇരയുടെ പേര് നല്‍കിയായിരുന്നു സൂക്ഷിച്ചിരുന്നത്.
കൊറിയന്‍ വിവര്‍ത്തകര്‍ക്കായി വ്യാജ ജോലി ഒഴിവുകള്‍ പോസ്റ്റുചെയ്ത് സ്ത്രീകളെ കെണിയില്‍ വീഴ്ത്തുകയായിരുന്നു ബാലേഷിന്റെ രീതി. സിഡ്നി സിബിഡിയിലെ തന്റെ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിലേക്ക് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളെ കൊണ്ടുപോകുന്നതിന് മുമ്പ് പ്രതി ഏതെങ്കിലും കഫേയിലോ റെസ്റ്റോറന്റിലോ എത്തും. ഇരകള്‍ക്ക് മയക്കുമരുന്ന് വൈനിലും മറ്റ് പാനീയങ്ങളിലും കലര്‍ത്തി നല്‍കുകയായിരുന്നു. 2018 ഒക്ടോബര്‍ 21 ന്, അഞ്ചാമത്തെ ഇരയാണ് ധന്‍കറിനെ കുടുക്കിയത്. യുവതിയെ പീഡിപ്പിക്കുന്നതിനിടെ അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന് ബാത്ത്‌റൂമില്‍ ഒളിച്ചിരുന്നു. ഇവര്‍ സുഹൃത്തിന് സന്ദേശങ്ങള്‍ അയച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ധന്‍ഖറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

43 കാരനായ ബാലേഷ് ധന്‍ഖറിനെ ഓസ്ട്രേലിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ലൈംഗികാതിക്രമ കുറ്റവാളിയെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 13 ബലാത്സംഗക്കേസുകള്‍ ഉള്‍പ്പെടെ 39 ആരോപണങ്ങളില്‍ ഓരോന്നിലും ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും ജഡ്ജി മൈക്കല്‍ കിങ് നിരാകരിച്ചു. ഒടുവില്‍ ധന്‍ഖറിനെ ഉദ്യോഗസ്ഥര്‍ വിലങ്ങണിയിച്ച് ജയിലിലേക്ക് കൊണ്ടുപോയി. വര്‍ഷാവസാനമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ബലേഷ് ധന്‍ഖര്‍ നില്‍ക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. 2018 ജൂലൈയില്‍ അദ്ദേഹം രാജിവെച്ചതായി ആരോപണങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഘടന പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Expa­tri­ate BJP leader found guilty in rape case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.